പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു; നിയുക്ത എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ സഭയില്‍ പുരോഗമിക്കുന്നു
പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. ഇന്നും നാളെയുമായി എംപി മാര്‍ സത്യപ്രതിജ്ഞ ചെയ്യും. പ്രതിപക്ഷം ഉത്തരവാദിത്വത്തോടെ സഭയില്‍ പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രിയാത്മക പ്രതിപക്ഷത്തെ അംഗീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പതിനേഴാമത് ലോക്‌സഭ സമ്മേളനം ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രി, പിന്നാലെ കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ് എംപി സത്യപ്രതിജ്ഞക്കെത്തി. എംപി മാരുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പു എന്നിവ നിയന്ത്രക്കുന്ന പ്രൊ ടേം സ്പീക്കര്‍ വീരേന്ദ്രര്‍ കുമാറിനെ കൊടിക്കുന്നില്‍ സഹായിക്കും. തുടര്‍ന്ന് ക്യാബിനറ്റ് മന്ത്രി മാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. അക്ഷരമാല ക്രമത്തില്‍ ഓരോ സംസ്ഥാനങ്ങളിലെയും എംപി മാര്‍ സത്യപ്രതിജ്ഞ ചെയ്യുകയാണ് സഭയിലെ രീതി. പ്രതിപക്ഷത്തെ ബഹുമാനിച്ച് കൊണ്ടാകും സര്‍ക്കാര്‍ മുന്നോട്ട് പോകുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം സഭയില്‍ ചര്‍ച്ചയായി. വിദേശത്തായിരുന്ന അദ്ദേഹം രാവിലെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയെങ്കിലും സഭയില്‍ വന്നില്ല. പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. പത്തൊന്‍പതാം തീയതിയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി സ്പീക്കര്‍ ഏതു പാര്‍ട്ടിയില്‍ നിന്നാകുമെന്ന് വ്യക്തമല്ല. കോണ്‍ഗ്രസ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് വേണ്ടി അവകാശ വാദം ഉന്നയിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റി. കേരളത്തില്‍ നിന്നുള്ള എംപി മാരുടെ സത്യ പ്രതിജ്ഞ ഉച്ചകഴിഞ്ഞു നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here