മുൻകൂർ ജാമ്യമില്ലെങ്കിൽ ബിനോയിയെ അറസ്റ്റു ചെയ്യുമെന്ന് മുംബൈ പൊലീസ്

ബിഹാർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യമില്ലെങ്കിൽ ബിനോയ് കോടിയേരിയെ അറസ്റ്റു ചെയ്യുമെന്ന് മുംബൈ പൊലീസ്. അഭിഭാഷകൻ വഴി നിഷേധിച്ച ഡിഎൻഎ ടെസ്റ്റിന് ബിനോയ് സന്നദ്ധനാകേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു. ബിനോയ് നൽകിയ മുൻകൂർ ജാമ്യഹർജിയിൽ മുംബൈ ദിൻഡോഷി കോടതി നാളെയാണ് വിധി പറയുക. ബിനോയിയെ സംബന്ധിച്ചിടത്തോളം നാളത്തെ ദിനം നിർണ്ണായകമാണ്.
അതിനിടെ ബിനോയ്‌ക്കെതിരെ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയ് രാജ്യം വിടാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. അറസ്റ്റ് ഉൾപ്പെടെയുളള നടപടികൾ നാളെ ഹർജിയിൽ തീരുമാനമായ ശേഷമെ ഉണ്ടാകൂ. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയ്ക്കായുളള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ബിനോയിയുടെ യാത്രാരേഖകളുടെ പകർപ്പുൾപ്പെടെ വിമാനത്താവളങ്ങൾക്ക് നൽകി. യുവതി നൽകിയ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്നും വഞ്ചനക്കുറ്റം മാത്രമേ നിലനിൽക്കൂ എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ വിവാഹ വാഗ്ദാനം നൽകിയുളള ലൈംഗിക ചൂഷണം പീഡനക്കുറ്റത്തിന്റെ പരിതിയിൽ വരുമെന്ന് പ്രോസിക്യൂഷനും അറിയിച്ചിട്ടുണ്ട്. നിലവിൽ ബിനോയ് രാജ്യം വിട്ടിട്ടില്ലെന്ന് ഉറപ്പിക്കുന്ന മുംബൈ പൊലീസ് നാളത്തെ ജാമ്യഹർജിയിലെ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാകും കൂടുതൽ നടപടികൾ സ്വീകരിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here