ബ്രിട്ടീഷ് ഗായിക ജോസ് സ്റ്റോണിന് ഇറാനില്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു

ഇറാന്‍ സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് ഗായിക ജോസ് സ്റ്റോണിന് അനുമതി നിഷേധിച്ചതായി പരാതി. ജോസ് സ്റ്റോണ്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തന്നെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഇറാനില്‍ നിന്ന് പുറത്താക്കുകയായിരുന്നെന്നും സ്റ്റോണ്‍ ആരോപിച്ചു.
സംഗീതപരിപാടികള്‍ക്കായുള്ള ലോകയാത്രയുടെ ഭാഗമായാണ് പ്രശസ്ത ബ്രിട്ടീഷ് ഗായിക ജോസ് സ്റ്റോണ്‍ ഇറാനിലെത്തിയത്. ഇറാന്‍ സന്ദര്‍ശനത്തിനായി എത്തിയ തങ്ങളെ പിടിച്ചുവെക്കുകയും രാജ്യത്ത് നിന്നും പുറത്താക്കുകയും ചെയ്തതായി ജോസ് സ്റ്റോണ്‍ ആരോപിച്ചു.
ഇറാനില്‍ സ്ത്രീകള്‍ ഒറ്റക്ക് സംഗീത പരിപാടി അവതരിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് തനിക്ക് അറിയാമെന്നും, എന്നാല്‍ രാജ്യം കാണാന്‍ വേണ്ടി മാത്രമാണ് തങ്ങള്‍ ഇറാനിലെത്തിയതെന്നും സ്റ്റോണ്‍ വ്യക്തമാക്കി. താന്‍ പൊതുപരിപാടി അവതരിപ്പിക്കാന്‍ ശ്രമിക്കും എന്ന് ഇറാന്‍ അധികാരികള്‍ തെറ്റിധരിച്ചതാണ് നടപടിക്ക് കാരണമായതെന്നും സ്റ്റോണ്‍ പറഞ്ഞു.
അതേസമയം ഇറാന്‍ ഉദ്യോഗസ്ഥര്‍ വളരെ നല്ലവരാണെന്നും നിയമത്തിനെ മറികടക്കാന്‍ അവര്‍ക്ക് കഴിയാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും സ്റ്റോണ്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ അധികൃതര്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ പ്രശസ്ത ഇറാന്‍ സംഗീതജ്ഞന്‍ അലി ഗംസാരിയുടെ പരിപാടിയില്‍ ഒരു സ്ത്രീ ഒറ്റക്ക് ഗാനം ആലപിച്ചതിനാല്‍ അദ്ദേഹത്തിനെ വിലക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here