ജയ് ശ്രീറാം മുഴക്കുന്നത് ഇപ്പോൾ ജനങ്ങളെ തല്ലിച്ചതയ്ക്കാനെന്ന് അമർത്യ സെൻ
ജയ് ശ്രീറാം മുഴക്കുന്നത് ഇപ്പോൾ ജനങ്ങളെ തല്ലിച്ചതയ്ക്കാനെന്ന് നൊബേൽ പുരസ്‌കാര ജേതാവ് അമർത്യ സെൻ. ഇത്തരത്തിൽ ജയ് ശ്രീറാം മുഴങ്ങുന്നത് മുൻപൊരിക്കലും താൻ കേട്ടിട്ടില്ലെന്നും അമർത്യ സെൻ പറഞ്ഞു. ജനങ്ങളെ മർദ്ദിക്കുമ്പോൾ മാത്രമാണ് അത്തരത്തിൽ മുഴങ്ങി കേൾക്കുന്നത്. ഇത് ബംഗാളി സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ ജാദവ്പുർ യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മുൻപ് രാമ നവമി ആഘോഷിച്ചിട്ടില്ലെന്നും ഇപ്പോഴാണ് അതിന് പ്രാധാന്യമേറിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ നാല് വയസുള്ള കൊച്ചുമകളോട് അവളുടെ ഇഷ്ടദേവൻ ആരാണെന്ന് ചോദിച്ചപ്പോൾ ദുർഗാദേവിയെന്നാണ് അവൾ മറുപടി നൽകിയത്. ദുർഗ നവമിയുമായി രാമ നവമിയെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര സഞ്ചാരത്തിന്റെ പേരിൽ ഒരു വിഭാഗം ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഗുരുതരമായ പ്രശ്‌നമാണെന്നും അമർത്യ സെൻ പറഞ്ഞു. അതേസമയം, അമർത്യ സെന്നിന്റെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് രംഗത്തെത്തി. അമർത്യ സെന്നിന് ബംഗാളിനെയറിയില്ലെന്നും ഇന്ത്യൻ സംസ്‌കാരം എന്താണെന്ന് അറിയില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. ബംഗാളികൾ മുൻപും ജയ് ശ്രീ റാം വിളിച്ചിരുന്നു. കൂടുതൽ ആളുകളിലേക്ക് ഇപ്പോഴാണ് അത് എത്തിതുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here