കൊച്ചി മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റും; സർക്കാരിന്റെ സഹായം തേടിയെന്ന് നഗരസഭ

കൊച്ചി മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന കോടതി വിധി നടപ്പാക്കുമെന്ന് മരട് നഗരസഭ. ഇതിനായി സർക്കാരിന്റെ സഹായം തേടിയെന്നും നഗരസഭാ അധികൃതർ പറഞ്ഞു. മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാനായി നഗരസഭ തയ്യാറെടുക്കുന്നത്.
ഇന്നലെ ഹർജി പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷമായ വിമർശനമാണ് ഹർജിക്കാർക്കെതിരെ നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാൻ ഫ്‌ളാറ്റ് ഉടമകൾ മറ്റൊരു ബെഞ്ചിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര വിമർശിച്ചു. അതേ സമയം ഫ്‌ളാറ്റ് പൊളിക്കാൻ നടപടിയാരംഭിക്കുമെന്ന് നഗരസഭ അറിയിച്ചതോടെ ഇവിടുത്തെ താമസക്കാർ ആശങ്കയിലാണ്. അഞ്ച് ഫ്‌ളാറ്റുകളിലായി 300 ലേറെ കുടുംബങ്ങളാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here