നവാസ് ഷെരീഫിനെതിരെ ശിക്ഷ വിധിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന ആരോപണം നിഷേധിച്ച് പാക്കിസ്ഥാന്‍

നവാസ് ഷെരീഫിനെതിരെ ശിക്ഷ വിധിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന ആരോപണം നിഷേധിച്ച് പാക്കിസ്ഥാന്‍ അഴിമതി കോടതി ജഡ്ജി രംഗത്ത്. നേരിട്ടോ അല്ലാതെയോ ഉള്ള ഒരു സമ്മര്‍ദ്ദവും തനിക്ക് മേല്‍ ഉണ്ടായിട്ടില്ലെന്ന് ജഡ്ജ് അര്‍ഷദ് മാലിക്ക് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് നവാസ് ഷെരീഫിന്റെ മകള്‍ ആരോപണവുമായി രംഗത്തെത്തിയത്.
അഴിമതി നടത്തിയതായി തെളിവില്ലെങ്കിലും നവാസ് ഷരീഫിനെതിരെ ശിക്ഷ വിധിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്ന് ജഡ്ജി അര്‍ഷദ് മാലിക്ക് സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് മറിയം നവാസ് പുറത്തുവിട്ടത്. ലാഹോറില്‍ പിഎംഎല്‍എന്‍ നേതാക്കളൊടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നവാസ് ഷെരീഫിന്റെ മകള്‍ ആരോപണവുമായി രംഗത്തെത്തിയത്.
എന്നാല്‍ വീഡിയോ കെട്ടിച്ചമച്ചതാണെന്ന് അര്‍ഷദ് പ്രതികരിച്ചു. താന്‍ ഒരു അഴിമതിയുടെയും ഭാഗമായിട്ടില്ലെന്നും തനിക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും അര്‍ഷദ് പറഞ്ഞു. പുറത്തുവിട്ട ദൃശ്യങ്ങള്‍ വസ്തുതക്ക് നിരക്കാത്തതാണെന്ന് മാത്രമല്ല, പല സന്ദര്‍ഭങ്ങളിലുള്ള കാര്യങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് എഡിറ്റ് ചെയ്താണെന്നും അര്‍ഷദ് ആരോപിച്ചു. ഞാന്‍ അഴിമതിയുടെ ഭാഗമായിട്ടുണ്ടെങ്കില്‍ ഒരു കേസില്‍ നവാസ് ഷെരീഫിനെ കുറ്റവിമുക്തനാക്കുകയും മറ്റൊരു കേസില്‍ ശിക്ഷിക്കുകയും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു എന്നും അര്‍ഷദ് വ്യക്തമാക്കി.
അതേസമയം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന മറിയത്തിന്റെ വാര്‍ത്താസമ്മേളനം എഡിറ്റ് ചെയ്യാതെ അതേപടി സംപ്രേക്ഷണം ചെയ്ത 21 നടിവി ചാനലുകള്‍ക്ക് ഇലക്ട്രോണിക് മാധ്യമ റെഗുലേറ്ററി അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വീഡിയോ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്ന് പാക്ക് സര്‍ക്കാര്‍ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here