കർണാടക പ്രതിസന്ധി; രാജിക്കാര്യത്തിൽ കൂടുതൽ സമയം തേടി സ്പീക്കർ സുപ്രീകോടതിയിൽ

പത്ത് വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ നാളെ തീരുമാനം അറിയിക്കണമെന്ന ഉത്തരവിന് പിന്നാലെ സ്പീക്കർ കെ ആർ രമേഷ് കുമാർ സുപ്രീംകോടതിയെ സമീപിച്ചു. രാജിക്കാര്യത്തിൽ തീർപ്പുകൽപ്പിക്കാൻ അനുവദിച്ച സമയം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഉത്തരവ് പിൻവലിക്കാൻ കോടതി തയാറായില്ല. നാളെ വിമത എംഎൽഎമാർക്കൊപ്പം സ്പീക്കറുടെ വാദവും കേൾക്കാമെന്ന് കോടതി സമ്മതിച്ചു.
ഇന്ന് വൈകിട്ട് ആറുമണിക്ക് പത്ത് വിമത എംഎൽഎമാരും സ്പീക്കർക്ക് നേരിട്ട് രാജിക്കത്ത് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സ്പീക്കർ തന്റെ തീരുമാനം നാളെ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
കർണാടക നിയമസഭാ സ്പീക്കർ രാജിക്കത്തുകളിൽ തീരുമാനമെടുക്കാതെ ഒളിച്ചുകളിക്കുകയാണെന്നായിരുന്നു വിമത എം.എൽ.എമാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞത്. രാജിവിഷയം വിവാദമായതിൽ മുകുൾ റോത്തഗി ആശ്ചര്യം പ്രകടിപ്പിച്ചപ്പോൾ തങ്ങൾക്ക് ഒന്നിലും ആശ്ചര്യമില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. കോടതിയെ സമീപിച്ച പത്ത് വിമത എംഎൽഎമാരും സ്പീക്കറെ നേരിൽ കണ്ട് രാജിക്കത്ത് സമർപ്പിക്കണമെന്നും ഇവർക്ക് മതിയായ സുരക്ഷ കർണാടക ഡിജിപി ഒരുക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here