ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; ഡംചോക് മേഖലയില്‍ സൈന്യം നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനമെന്ന് റിപ്പോര്‍ട്ട്. ഡംചോക് മേഖലയില്‍ ആറു കിലോ മീറ്റര്‍ ദൂരം ചൈനീസ് സൈന്യം നുഴഞ്ഞുകയറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കശ്മീരില്‍ ലേ ജില്ലയിലെ ഡംചോക് മേഖലയില്‍ ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആറു കിലോ മീറ്ററോളം കടന്നു കയറി ചൈനീസ് പതാക പ്രദര്‍ശിപ്പിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ലേ ഹില്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ റിഗ്‌സിന്‍ സ്പല്‍ബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡംചോക്, കോയുള്‍, ഡുങ്തി മേഖലകളിലെ അതിര്‍ത്തിയാണ് ചൈനീസ് പട്ടാളം ലംഘിച്ചത്. ദലൈ ലാമയുടെ പിറന്നാള്‍ ദിനമായ ജൂലൈ ആറിന് മേഖലയില്‍ ജനങ്ങള്‍ ടിബറ്റന്‍ പതാകയുമായി ഒത്തു ചേര്‍ന്നിരുന്നു. ഇതാണ് ചൈനീസ് പട്ടാളത്തെ പ്രകോപിപ്പിച്ചത് എന്ന് സംശയിക്കുന്നു.
ചൈനീസ് പട്ടാളം ഇന്ത്യന്‍ മണ്ണില്‍ അവരുടെ പതാകയേന്തി നില്‍ക്കുന്ന ചിത്രവും വീഡിയോയും ഒരു പെണ്‍കുട്ടിയാണ് നല്‍കിയതെന്ന് സ്പല്‍ബര്‍ പറഞ്ഞു. കുറച്ച് കാലമായി ചൈനീസ് പട്ടാളം ഈ മേഖലയില്‍ കടന്നു കയറുന്നത് പതിവാണ്. അവര്‍ നമ്മുടെ മണ്ണ് കൈയടക്കിക്കൊണ്ടിരിക്കുകയാണെന്നും റിഗ്‌സിന്‍ സ്പല്‍ബര്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here