പാർട്ടി അപവാദപ്രചാരണം നടത്തുന്നു; മക്കളുമായി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമെന്ന് സാജന്റെ ഭാര്യ

സിപിഐഎം പല രീതിയിൽ ദ്രോഹിക്കുന്നുവെന്നും കുടുംബത്തിനെതിരെ പാർട്ടി അപവാദ പ്രചാരണം നടത്തുകയാണെന്നും ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. സിപിഎമ്മും പൊലീസും ചേർന്ന് തങ്ങൾക്കെതിരെ ദുഷ്പ്രചാരണം നടത്തുകയാണ്.
തെറ്റായ വാർത്തകളാണ് ദേശാഭിമാനി പ്രചരിപ്പിക്കുന്നത്.
കുട്ടികൾക്കെതിരെ പോലും വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. മക്കളുമായി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്നും ബീന പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാജന്റെ ഭാര്യ വ്യക്തമാക്കി.തങ്ങൾ പൊലീസിന് നൽകിയ മൊഴിയെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്നും ഇത്തരത്തിൽ മൊഴി നൽകിയിട്ടില്ലെന്നും സാജന്റെ മക്കളും മാധ്യമങ്ങളോട് പറഞ്ഞു.
Read Also; ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ; ഡ്രൈവറെ അന്വേഷണ സംഘം ചോദ്യം ചെയ്തു
ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണസംഘം ഇന്ന് സാജന്റെ ഡ്രൈവറെ ചോദ്യം ചെയ്തിരുന്നു. സാജന്റെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചു നടത്തിയ ഫോൺ വിളികളുടെ രേഖകൾ പരിശോധിച്ചതിനുശേഷമാണ് ഡ്രൈവറെ ചോദ്യം ചെയ്തത്.
കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി ലഭിക്കാത്തതിനുപുറമെ മറ്റ് ചില പ്രശ്‌നങ്ങളും സാജന്റെ ആത്മഹത്യക്ക് കാരണമായിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ആത്മഹത്യ ചെയ്ത ദിവസത്തെ ഫോൺ സംഭാഷണങ്ങളിലെല്ലാം സാജൻ ആത്മവിശ്വാസത്തോടെ തന്നെയാണ് സംസാരിച്ചിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൺവെൻഷൻ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഒരു റിട്ട.ടൗൺ പ്ലാൻ ഓഫീസറുമായി ഈ ദിവസം സാജൻ സംസാരിച്ചിരുന്നതായും കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here