ആ ഓവർ ത്രോയിൽ അമ്പയർമാർക്ക് തെറ്റു പറ്റിയെന്ന് സൈമൺ ടോഫൽ

ബെൻ സ്റ്റോക്സിൻ്റെ ബാറ്റിൽ തട്ടി ബൗണ്ടറി പോയ പന്തിൽ ആറു റൺസ് നൽകിയത് അമ്പയർമാർക്കു പറ്റിയ പിഴവായിരുന്നുവെന്ന് മുൻ ഐസിസി അമ്പയർ സൈമൺ ടോഫൽ. ആ പന്തിൽ അഞ്ചു റൺസായിരുന്നു നിയമപ്രകാരം നൽകേണ്ടിയിരുന്നതെന്നും ആറു റൺസ് നൽകിയത് പിഴവായിരുന്നുവെന്നും ടോഫൽ പറഞ്ഞു.
എത്ര റൺസ് ഓടിയെടുത്തോ അതിനോടൊപ്പമാണ് ഓവർ ത്രോ റൺസ് നൽകേണ്ടത്. അങ്ങനെ നോക്കുമ്പോൾ ഇംഗ്ലണ്ടിന് അഞ്ചു റൺസ് മാത്രമാണ് നൽകാനാവുക. ആറ് റൺസ് നൽകിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ടോഫൽ അഭിപ്രായപ്പെട്ടു. ഗപ്റ്റിൽ ത്രോ എറിയുമ്പോൾ ബാറ്റ്സ്മാന്മാർ രണ്ടാം റണ്ണിനുള്ള ഓട്ടം പൂർത്തിയാക്കിയിട്ടില്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ രണ്ടാം റൺ അവിടെ നൽകരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായ ആ ഓവർ ത്രോ ആണ് മത്സരഫലം തീരുമാനിച്ചത്. ആ ഓവർ ത്രോയിൽ അഞ്ച് റൺസ് മാത്രം നൽകിയിരുന്നുവെങ്കിൽ ഒരുപക്ഷേ, ന്യൂസിലൻഡ് ഒരു റൺസിന് മത്സരം ജയിക്കുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here