നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ വകുപ്പുതല നടപടി; ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റി

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ വകുപ്പുതല നടപടി. പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി അനിൽ കുമാറിനെ സ്ഥലംമാറ്റി. തിരൂർ സബ് ജയിലിലേക്കാണ് സ്ഥലം മാറ്റിയത്. ജയിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി ജയിൽ ഡിഐജി റിപ്പോർട്ട് നൽകിയിരുന്നു.
ഡെപ്യൂട്ടി പ്രിസൺ ഓഫിസർ മാർട്ടിൻ ബോസ്‌കോയെ സസ്‌പെൻഡ് ചെയ്തതിന് പുറമെ താൽക്കാലിക വാർഡർ സുഭാഷിനെ പിരിച്ചുവിട്ടു. നെടുങ്കണ്ടം സ്റ്റേഷനിൽ മർദനത്തിനിരയായ രാജ്കുമാറിനെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ജയിലിൽ പ്രവേശിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാജ്കുമാറിന് വിദഗ്ധ ചികിത്സയും നിഷേധിച്ചു. ഈ വീഴ്ചകൾ ചൂണ്ടികാട്ടിയാണ് പീരുമേട് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്കും താത്കാലിക വാർഡനുമെതിരായ നടപടി. ജയിൽ ചട്ടങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും കാര്യങ്ങൾ മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർ അലസത കാട്ടിയെന്നും ജയിൽ ഡിഐജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
അതേസമയം, എസ്പിയുടെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്ന് എസ്‌ഐ സാബുവിന്റെ മൊഴി പുറത്തുവന്നു. രാജ്കുമാറിനെ ചോദ്യം ചെയ്തതും എസ്പിയുടെ നിർദേശപ്രകാരമാണ്. എസ്പിയുടെ നിർദേശപ്രകാരം സഹപ്രവർത്തകരാണ് ചോദ്യം ചെയ്തതെന്നും എസ്‌ഐയുടെ മൊഴിയിൽ പറയുന്നു. ഡിവൈഎസ്പിക്കും അറസ്റ്റ് വിവരം അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ താൻ സ്റ്റേഷനിൽ ഇല്ലായിരുന്നുവെന്നും ജാമ്യം തേടി തൊടുപുഴ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എസ്‌ഐ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here