അസം പ്രളയം; സഹായം അഭ്യർത്ഥിച്ച് അത്‌ലറ്റ് ഹിമ ദാസ്

അസം പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ കായിക താരം ഹിമാ ദാസ്. സ്ഥിതി വളരെ മോശമാണെന്നും എല്ലാവരും സഹായിക്കണമെന്നുമാണ് ഹിമയുടെ അഭ്യർത്ഥന. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹിമയുടെ അഭ്യർത്ഥന.
‘അസമിലെ സാഹചര്യം വളരെ ഗുരുതരമാണ്. സംസ്ഥാനത്തെ 33 ജില്ലകളില്‍ 30 എണ്ണവും വെള്ളത്തിലാണ് വ്യക്തികളും കോര്‍പറേറ്റുകളും ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായങ്ങളുമായി മുന്നോട്ടുവരണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.’- ഹിമ കുറിച്ചു. അസം പ്രളയത്തിൻ്റെ ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് ഹിമയുടെ കുറിപ്പ്. ട്വിറ്ററിലൂടെയും ഹിമാ ദാസ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേരത്തെ തന്റെ ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തിന്റെ പകുതി ഹിമാ ദാസ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
കനത്ത മഴയില്‍ അസമിലെ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് സംസ്ഥാനത്തെ പ്രളയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. 7000ത്തിലധികം ആളുകളെ വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പലയിടങ്ങളിലും റോഡ്, റെയിൽവേ ഗതാഗതം താറുമാറായിരിക്കുകയാണ്. 13,267 ഹെക്ടര്‍ കൃഷി സ്ഥലം നശിച്ചതായി അധികൃതർ അറിയിച്ചു. എട്ട് ലക്ഷത്തോളം പേരെയാണ് മഴ വിവിധ രീതികളില്‍ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here