മാതാപിതാക്കൾ വഴക്കടിക്കുന്നു; ആത്മഹത്യ ചെയ്യാൻ അനുവദിക്കണം; പ്രസിഡന്റിനു കത്തെഴുതി 15കാരൻ

മാതാപിതാക്കൾ വഴക്കടിക്കുന്നതു കൊണ്ട് ആത്മഹത്യ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡൻ്റിനു കത്തെഴുതി 15 വയസുകാരൻ. ബീഹാർ സ്വദേശിയായ കുട്ടിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ വിഷയത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബീഹാർ സ്വദേശിയായ കുട്ടിയും കുടുംബവും ഇപ്പോൾ ജാർഖണ്ഡിലാണ് താമസിക്കുന്നത്. കുട്ടിയുടെ അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനും അമ്മ ബാങ്ക് ജീവനക്കാരിയുമാണ്.
രണ്ട് മാസങ്ങൾക്കു മുൻപാണ് കുട്ടി പ്രസിഡൻ്റിനു കത്തെഴുതിയത്. മാതാപിതാക്കൾ തമ്മിലും എപ്പോഴും വഴക്കാണെന്നും തനിക്ക് പഠനത്തിൽ ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നില്ലെന്നും കുട്ടി കത്തിൽ എഴുതിയിരുന്നു. ക്യാൻസർ ബാധിതനായ പിതാവിനെ അമ്മയുടെ നിർദേശപ്രകാരം സാമൂഹ്യ വിരുദ്ധർ ഭീഷണിപ്പെടുത്തിയെന്നും കത്തിലൂടെ കുട്ടി ആരോപിച്ചിരുന്നു. ഇതൊക്കെക്കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയായിരുന്നു കത്തിൽ.
കത്തിൻ്റെ ഗൗരവം പരിഗണിച്ച ഉദ്യോഗസ്ഥർ അത് പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറി. വിഷയത്തിൽ ഗൗരവമായ അന്വേഷണം ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here