കർണാടകയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പില്ല; ഗവർണറുടെ നിർദേശം സ്പീക്കർ തള്ളി

കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന ഗവർണറുടെ നിർദേശം സ്പീക്കർ തള്ളി. വിശ്വാസ വോട്ടിലേക്ക് കടക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഗവർണറുടെ നിർദേശം തള്ളി വിശ്വാസ വോട്ടിലേക്ക് കടക്കാതെ ഇന്ന് സഭ പിരിഞ്ഞു. വിഷയം സഭ നാളെ വീണ്ടും പരിഗണിക്കും. വിശ്വാസവോട്ടെടുപ്പിൽ ചർച്ച നാളെയും തുടരും. അതേസമയം, വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി സഭയ്ക്കുള്ളിൽ ധർണ നടത്തുകയാണ്.
കർണാടകയിൽ വിശ്വാസവോട്ട് ഇന്നു തന്നെ നടത്തണമെന്ന് ഗവർണർ സ്പീക്കർക്ക് ശുപാർശ കത്ത് നൽകിയിരുന്നു. ഇതിനെ എതിർത്ത് കോൺഗ്രസും രംഗത്തെത്തി. നിയമസഭയിൽ സ്പീക്കർക്കാണ് അധികാരമെന്ന് കോൺഗ്രസ് നേതാക്കൾ വാദിച്ചു. 20 പേർകൂടി സംസാരിക്കാനുണ്ടെന്നും കോൺഗ്രസ് പറഞ്ഞു. വിശ്വാസവോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ ഇന്നുതന്നെ അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയും ആവശ്യപ്പെട്ടു.
വാദപ്രതിവാദങ്ങൾ ഉയരുന്നതിനിടെ കർണാടകയിൽ മുഖ്യമന്ത്രി എച്ച് ഡി.കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകത്തിൽ ഒതുക്കിയാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്. സർക്കാരിനെ താഴേയിറക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തിയെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുമാരസ്വാമി പറഞ്ഞു. അംഗങ്ങൾക്ക് വിപ്പ് നൽകാനുള്ള അധികാരം രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്നും അത് നിഷേധിക്കാൻ കോടതിക്ക് ആകില്ലെന്നും സിദ്ധരാമയ്യയും പറഞ്ഞു. ചർച്ച നീണ്ടതോടെ വോട്ടെടുപ്പ് നാളെ നടത്താൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here