കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിപ്പിക്കരുതെന്ന് ഹൈക്കോടതി

കെഎസ്ആർടിസിയും കെയുആർടിസിയും അടക്കമുള്ള വാഹനങ്ങളിൽ മറ്റു വാഹന ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിലുള്ള പരസ്യം പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആർടിസി, കെയുആർടിസി ബസുകൾ ദേശീയപാതയിൽ ഓടുന്നതിനാൽ പരസ്യങ്ങൾ അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. വാഹന ഉടമയുടെ പേര് എഴുതേണ്ടിടത്തും പരസ്യം പാടില്ലെന്ന് കോടതി വ്യക്തമാക്കി.
വാഹനങ്ങളുടെ ജനാലച്ചില്ലുകളിൽ കാഴ്ച മറയ്ക്കും വിധം പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. പരസ്യത്തിലൂടെ അധികവരുമാനമുണ്ടാക്കുന്നതു പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ടാകരുതെന്നും കോടതി പറഞ്ഞു. നിർത്തിയിട്ട കെഎസ്ആർടിസി ബസിനു പിന്നിലിടിച്ച ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്തതിനെതിരെ കെഎസ്ആർടിസി ഡ്രൈവർ കെ.എം. സജി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെ ഉത്തരവ്.
ഇൻഡിക്കേറ്ററുകൾ, സിഗ്നലിങ് സംവിധാനം, റിഫ്ലക്ടർ, ലാംപ്, പാർക്കിങ് ലൈറ്റ് എന്നിവ പ്രവർത്തനക്ഷമമല്ലാത്ത വാഹനങ്ങൾ പൊതുനിരത്തിലിറക്കാൻ അനുവദിക്കരുതെന്നും ഹെഡ് ലൈറ്റ്, ടെയ്ൽ ലൈറ്റ് എന്നിവയ്ക്കു മീതെ സ്റ്റിക്കർ പോലുള്ളവ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. എൽഇഡി ബാർ ലൈറ്റുകളും വാഹനത്തിൽ ഉപയോഗിക്കുന്നത് തടഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here