ബ്രിട്ടീഷ് എണ്ണ കപ്പല്‍ രാജ്യാന്തര സമുദ്ര നിയമം ലംഘിച്ചതായി ഇറാന്‍

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. കപ്പലിലെ 23 ജീവനക്കാരില്‍ ഇന്ത്യക്കാര്‍ക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് വിലയിരുത്തല്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇറാന്റെ പുതിയ നീക്കത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്.
ജീവനക്കാരില്‍ ആര്‍ക്കും പരുക്കില്ല. എല്ലാവരും സുരക്ഷിതരാണ്. കപ്പല്‍ ഇപ്പോള്‍ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്റ്റെനാ ബള്‍ക്ക് അറിയിച്ചു. സൗദി തുറമുഖത്തേക്കു പോകും വഴിയാണ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരിക്കുന്നത്.
അജ്ഞാത ബോട്ടുകളും ഒരു ഹെലികോപ്റ്ററും കപ്പലിനു സമീപത്തെത്തിയ ശേഷമാണ് കപ്പല്‍ പെട്ടെന്ന് ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങിയതെന്ന് ഉടമകള്‍ അറിയിച്ചു. എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണു കപ്പല്‍ പ്രവര്‍ത്തിക്കുന്നത്. യുകെ, സ്വീഡന്‍ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് വരികയാണെന്നും ഉടമകള്‍ വ്യക്തമാക്കി.
സ്വതന്ത്ര എണ്ണ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടണ്‍ രംഗത്തെത്തി. കപ്പല്‍ ഉടന്‍ വിട്ടയച്ചിലെങ്കില്‍ ഇറാന്‍ ഗുരുതര പ്രത്യഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബ്രിട്ടണ്‍ വിദേശകാര്യ സെക്രട്ടറി ജെര്‍മ്മി ഹോണ്ട് മുന്നറിയിപ്പ് നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here