ദീദി യുഗത്തിന് വിട; രാജ്യം കണ്ട കരുത്തയായ വനിതാ രാഷ്ട്രീയ നേതാവിന് യമുനാ തീരത്ത് അന്ത്യവിശ്രമം
ആധുനിക ഡൽഹിയുടെ അമ്മ എന്ന് വിശേഷിപ്പിക്കുന്ന ഷീല ദീക്ഷിതിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്. യമുനാ തീരത്തെ നിഗംബോദ് ഘട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
ഡൽഹിയുടെ വികസന നായികയെ അവസാനമായി ഒരുനോക്കു കാണാൻ ആയിരകണക്കിന് പേർ നിസാമുദീനിലെ വസതിയിലും കോൺഗ്രസ് ആസ്ഥാനത്തും യമുനാ തീരത്തെ നിഗംബോദ് ഘട്ടിലുമെത്തി. പ്രിയ സുഹൃത്തിന് സോണിയാ ഗാന്ധി കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് നേതാക്കളായ എ കെ. ആന്റണി, മോത്തിലാൽ വോറ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അഡ്വാനി, സുഷമാ സ്വരാജ്, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവർ അന്തിമോപചാരം അർപ്പിക്കാനെത്തി. സംസ്ഥാന സർക്കാറിനെ പ്രതിനീധീകരിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അന്തിമോപചാരം അർപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here