കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ നടത്താൻ നിർദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

കർണാടകയിൽ ഇന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ നിർദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇന്ന് അഞ്ച് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എംഎൽഎമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഇക്കാര്യം അസാധ്യമാണെന്ന് സുപ്രീംകോടതി പറഞ്ഞു. എംഎൽഎമാരുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.
കർണാടകയിൽ വോട്ടെടുപ്പ് അനന്തമായി നീളുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സ്വതന്ത്ര എംഎൽഎമാർ രംഗത്തെത്തിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ ആകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
അതേസമയം, അയോഗ്യരാക്കാനുള്ള നടപടികൾ തുടങ്ങുമെന്ന് വിമതർക്ക് സ്പീക്കർ മുന്നറിയിപ്പ് നൽകി. വിശദീകരണം നൽകാൻ നാളെ 11 മണിക്ക് ഹാജരാകണമെന്ന് സ്പീക്കർ നിർദേശിച്ചു. അതിനിടെ കുമാരസ്വാമി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബിഎസ്പി എംഎൽഎ എൻ മഹേഷിനു മായാവതി നിർദേശം നൽകി. നിയമസഭ യോഗത്തിന് എത്തില്ലെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ മായാവതിയുടെ നിർദേശം. വോട്ടെടുപ്പ് ഇനിയും നീണ്ടു പോയാൽ ഗവർണർ ശക്തമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. കർണാടകയിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി ഗവർണർ ഇതിനോടകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here