തിരുവനന്തപുരത്ത് കൊന്ന് കുഴിച്ചുമൂടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

നെയ്യാറ്റിൻകര അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. പൂവാർ പുത്തൻകട സ്വദേശിനി രാഖി മോളാണ് കൊല്ലപ്പെട്ടത്. അമ്പൂരി തട്ടാമുക്ക് സ്വദേശിയും കരസേന ജീവനക്കാരനുമായ അഖിലിന്റെ വീടിനു പുറകിലെ പുരയിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്ന രാഖി മോളെ കഴിഞ്ഞ മാസം 21 മുതലാണ് കാണാതാകുന്നത്. 18-ാം തീയതി കൊച്ചിയിൽ നിന്നും വീട്ടിലെത്തിയ രാഖി 21ന് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു .നെയ്യാറ്റിൻകരയിൽ സുഹൃത്ത് കാത്തുനിൽക്കുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു .കരസേനാ ഉദ്യോഗസ്ഥനായ അഖിൽ ആർ നായരുമായി യുവതി സൗഹൃദത്തിലായിരുന്നതായി പൊലീസ് വ്യക്തമാക്കി.
ഇതിനിടെ കഴിഞ്ഞ മാസം അഖിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിനെ എതിർത്തതോടെയാണ് രാഖി മോളെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനായി സഹോദരന്റെയും സുഹൃത്തിന്റെയും സഹായം തേടിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ. കൊല നടത്തിയ ശേഷം അഖിൽ തിരികെ പട്ടാളത്തിലേക്ക് പോയി. സംഭവത്തിന് ദൃക്‌സാക്ഷിയായ അയൽവാസി ആദർശിനെ ചോദ്യം ചെയ്തതതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here