Advertisement

യുവതി പ്രസവിച്ച കുഞ്ഞിന്റെ അച്ഛനെന്നവകാശപ്പെട്ട് മൂന്നു പേർ; വെട്ടിലായി ആശുപത്രി അധികൃതർ

July 24, 2019
0 minutes Read

യുവതി കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ പിതൃത്വം അവകാശപ്പെട്ട് ആശുപത്രിയിലെത്തിയത് മൂന്ന് പേര്‍. കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് അഭൂതപൂര്‍വമായ സംഭവം നടന്നത്. ഇത് കണ്ട അമ്പരന്ന ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.

ശനിയാഴ്ച വൈകീട്ടാണ് 21കാരിയായ യുവതിയെ പ്രസവത്തിനായി കൊല്‍ക്കത്തിയിലെ ഐആര്‍ഐസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയ്ക്കും മറ്റൊരാള്‍ക്കുമൊപ്പമായിരുന്നു യുവതി ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതര്‍ നല്‍കിയ ഫോമില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ഇയാളുടെ പേര് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് അധികൃതര്‍ ഇയാളുടെ പേര് ചേര്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ യുവതി ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി.

രണ്ടാം ദിവസം ആശുപത്രിയിലെത്തിയ മറ്റൊരു യുവാവ് യുവതിയെ കാണണമെന്നും താനാണ് യുവതിയുടെ ഭര്‍ത്താവെന്നും ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ യുവതിയുടെ അമ്മയ്‌ക്കൊപ്പം എത്തിയ മറ്റൊരാള്‍ യുവതിയുടെ ഭര്‍ത്താവാണെന്ന് രേഖപ്പെടുത്തി പേപ്പറുകളില്‍ ഒപ്പിട്ടതായി ആശുപത്രി ജീവനക്കാര്‍ ഇയാളെ അറിയിച്ചു. ഇതേതുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ആശുപത്രിയില്‍ ബഹളംവച്ചതോടെ അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു.

മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ പൊലീസ് ഇരുവരോടും ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതെത്തിയ യുവാവ് വിവാഹസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രേഖകള്‍ എത്തിക്കുകയും ചെയ്തു. ഇതോടെ ഇയാൾ തന്നെയാണ് യുവതിയുറ്റെ ഭർത്താവെന്ന നിഗമനത്തിലായി പൊലീസ്. താൻ വെറും സുഹൃത്താണെന്ന് മറ്റേ ആൾ സമ്മതിക്കുകയും ചെയ്തതോടെ പ്രശ്നങ്ങൾ അവസാനിച്ചു എന്ന് പൊലീസ് കരുതി. എന്നാൽ യുവതിയുടെ അമ്മ രണ്ടാമനെ മരുമകനായി അംഗീകരിക്കാൻ സമ്മതിച്ചില്ല. ഇതോടെ യുവതിയുടെ തീരുമാനം അറിയമെന്നായി പൊലീസ്. ഇതിനായി രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചു. അപ്പോഴതാ അടുത്ത ട്വിസ്റ്റ്. മൂന്നാമതൊരാൾ കുഞ്ഞിൻ്റെ പിതൃത്വം അവകാശപ്പെട്ട് ആശുപത്രിയിലെത്തി. യുവതിയുടെ ഭർത്താവ് താനല്ലെന്നും കുഞ്ഞിൻ്റെ അച്ഛൻ താനാണെന്നുമായിരുന്നു അയാളുടെ വാദം.

ഒടുവിൽ ഡോക്ടര്‍മാരുടെ അനുവദത്തോടെ പൊലീസ് യുവതിയെ ചോദ്യം ചെയ്തു. തന്റെ ഭര്‍ത്താവ് രണ്ടാമനാണെന്ന് മറ്റൊന്നും ആലോചിക്കാതെ യുവതി പറഞ്ഞു. കുഞ്ഞിൻ്റെ അച്ഛനും അയാൾ തന്നെയാണെന്ന് യുവതി അറിയിച്ചു. ഇതോടെയാണ് കാര്യങ്ങൾ കലങ്ങിത്തെളിഞ്ഞത്.

കഴിഞ്ഞ ഏപ്രിലിലാണ് രണ്ടാമനുമായി യുവതി വിവാഹിതയായത്. ക്ലബ്ബില്‍ വച്ച് പരിചയപ്പെട്ട ഇരുവരും തമ്മില്‍ ബന്ധപ്പെടുകയും യുവതി ഗര്‍ഭിണിയാവുകയും ചെയ്തിരുന്നു. എന്നാല്‍ ഉടന്‍ തന്നെ വിവാഹം ചെയ്യാനാവില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് പിന്തിരിയാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് യുവതി ഇയാൾക്കെതിരെ ബലാത്സംഗക്കേസ് നൽകി. തുടർന്നാണ് യുവാവ് വിവാഹത്തിനു തയ്യാറായത്. ബലാത്സംഗക്കേസില്‍ ഭര്‍ത്താവ് കുറേ നാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഇരുവരും വേറെ വേറെയാണ് താമസിച്ചിരുന്നത്. പ്രസവശേഷം യുവതി വാട്‌സ്ആപ്പില്‍ ഇട്ട സ്റ്റാറ്റസ് കണ്ടാണ് താന്‍ അച്ഛനായ വിവരം അറിഞ്ഞതെന്ന് ഭര്‍ത്താവ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top