അമ്പലവയൽ ഗുണ്ടായിസം; സജീവാനന്ദൻ ദേഷ്യം മനസിൽവെച്ച് മനപൂർവം ആക്രമിച്ചെന്ന് യുവതിയുടെ മൊഴി

അമ്പലവയിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ലോഡ്ജിലെത്തിയ തങ്ങളെ ഭീഷണിപ്പെടുത്തുകയും തുടർന്ന് റോഡിൽവെച്ച് മർദിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. സജീവാനന്ദൻ ദേഷ്യം മനസിൽവെച്ച് മനപൂർവ്വം ആക്രമിച്ചതാണെന്നും യുവതി പൊലീസിനോട് വ്യക്തമാക്കി. കോയമ്പത്തൂർ സ്വദേശിനിയാണ് മർദനത്തിനിരയായ യുവതി. ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം, സംഭവം നടന്ന് ദിവങ്ങൾ കഴിയുമ്പോഴും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കർണ്ണാടകയിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിയെ വിമർശിച്ച് സിപിഐഎമ്മും രംഗത്തെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് ദമ്പതികൾക്ക് അമ്പലവയൽ ടൗണിൽവെച്ച് മർദനമേറ്റത്. യുവതിയേയും യുവാവിനേയും അമ്പലവയൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സജീവാനന്ദൻ ക്രൂരമായാണ് മർദിച്ചത്. ദമ്പതിമാരെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സജീവാനന്ദൻ കർണാടകയിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here