കഫെ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു

മംഗളുരുവില്‍ വെച്ച് കാണാതായ കഫെ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനുമായ വിജി സിദ്ധാര്‍ഥയ്ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു. നേത്രാവതി പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ വെച്ചാണ് സിദ്ധാര്‍ഥയുടെ മൊബൈലിന്റെ സിഗ്‌നല്‍ അവസാനമായി ലഭിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ചിക്മംഗ്‌ളൂരില്‍ നിന്നും കാറില്‍ വീട്ടിലേക്കു പോകുന്നതിനിടെയാണ് സിദ്ധാര്‍ത്ഥയെ കാണാതായത്.
മംഗളൂരുവിലെ നേത്രാവതി പുഴയില്‍ എന്‍ഡിആര്‍എഫിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും എട്ട് ടീമുകള്‍ ചേര്‍ന്നാണ് സിദ്ധാര്‍ഥക്കായി തെരച്ചില്‍ നടത്തുന്നത്. സിദ്ധാര്‍ത്ഥിന്റെ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തെരച്ചില്‍ നടത്തുന്നത്. ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാല്‍ അടുത്ത് എത്തിയപ്പോഴേക്കും താഴ്ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീന്‍പിടിത്തക്കാരനും പൊലീസിനോട് പറഞ്ഞിരുന്നു. ഇന്നലെ പ്രദേശത്ത് കനത്ത മഴയായിരുന്നതിനാല്‍ പുഴയില്‍ കനത്ത അടിയൊഴുക്കുള്ളതിനാല്‍ ഇത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാര്‍വാറില്‍ നിന്നുള്ള നേവല്‍ സംഘത്തിന്റെ സഹായം കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തിരിക്കാമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ആത്മഹത്യക്കുറിപ്പിന്റെ സ്വഭാവമുളള കത്ത് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ കത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് കഫേ കോഫി ഡേയുടെ മാനേജ്‌മെന്റ് ബോര്‍ഡ് അറിയിച്ചു. എസ്എം കൃഷ്ണയെ വീട്ടിലെത്തി സന്ദര്‍ശിച്ച കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമി, എച്ച്ഡി ദേവഗൗഡ എന്നിവര്‍ തെരച്ചിലിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here