കോഴിക്കോട് തോക്കുചൂണ്ടി ജ്വല്ലറി കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

കോഴിക്കോട് ഓമശ്ശേരിയിൽ തോക്കുചൂണ്ടി ജ്വല്ലറി കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ബംഗാൾ സ്വദേശി ആലങ്കീർ റഹ്മാൻ മണ്ഡലിനെ പശ്ചിമ ബംഗാളിൽ നിന്നും കൊടുവള്ളി എസ്.ഐ. പ്രജീഷിന്റെ നേതൃത്വതിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ മാസം 13 ന് ഓമശ്ശേരി ഷാദി ഗോൾഡിൽ തോക്കു ചൂണ്ടി കവർച്ച നടത്തിയ സംഘത്തിലെ രണ്ടാമത്തെ പ്രതിയെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്. കവർച്ചക്ക് ശേഷം നാടുവിട്ട ബംഗാൾ സ്വദേശി ആലങ്കീർ റഹ്മാൻ മണ്ഡൽ ആണ് പിടിയിലായത്. ബംഗ്ലാദേശ് അതിർത്തിയായ ബെഷിർഹട്ടയിൽ നിന്നാണ് കൊടുവള്ളി എസ് ഐ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
ജ്വല്ലറിയിലെത്തി തോക്കു ചൂണ്ടിയ ബംഗ്ലാദേശ് സ്വദേശി നയീം ആലം ഖാനെ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 20 ന് ആറംഗ പൊലീസ് സംഘം പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ടത്. ബംഗ്ലാദേശിന്റെ രണ്ട് കിലോമീറ്റർ അകലെയുള്ള ഒളി സങ്കേതിത്തിൽ നിന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മൂന്നാമത്തെ പ്രതി പൊലീസിനെ കണ്ട് പുഴയിൽ ചാടി രക്ഷപ്പെട്ടു. ആലങ്കീറിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി താമരശ്ശേരി കോടതിയിൽ ഹാജറാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here