ഉന്നാവ് പീഡനക്കേസ് ഇന്ന് ഡൽഹി കോടതിയിൽ; മുഖ്യപ്രതി ബിജെപി എംഎൽഎ കുൽദീപ് സെന്‍ഗറിനെയും കൂട്ടാളി ശശി സിങ്ങിനെയും കോടതിയിൽ ഹാജരാക്കും

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലക്‌നൗവിൽ നിന്ന് മാറ്റിയ ഉന്നാവ് പീഡനക്കേസ് ഇന്ന് ഡൽഹി കോടതിയിൽ. മുഖ്യപ്രതി ബിജെപി എം.എൽ.എ കുൽദീപ് സെന്‍ഗറിനെയും കൂട്ടാളി ശശി സിങ്ങിനെയും ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരാക്കും. അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഉന്നാവ് പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി എം.എൽ.എ കുൽദീപ് സെന്‍ഗറിനെ പുലർച്ചയോടെ ഡൽഹിയിലെത്തിച്ചു. പീഡനക്കേസ് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും പെൺക്കുട്ടി സുഖം പ്രാപിച്ചു വരട്ടേയെന്നും സീതാപുർ ജയിലിൽ നിന്ന് ഡൽഹിക്ക് തിരിക്കവേ കുൽദീപ് സെന്‍ഗർ പറഞ്ഞു.
ഉന്നാവയുമായി ബന്ധപ്പെട്ട കേസുകൾ ലക്‌നൗവിൽ നിന്ന് ഡൽഹിക്ക് അടിയന്തരമായി മാറ്റാനും വിചാരണ നാൽപ്പത്തിയഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും ഈ മാസം ഒന്നാം തീയതിയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതേതുടർന്ന് കേസ് രേഖകൾ ഡൽഹിയിലെ തീസ് ഹസാരി കോടതിക്ക് കൈമാറുകയായിരുന്നു. അതേസമയം, പെൺക്കുട്ടിയുടെ ആരോഗ്യനില സുപ്രീംകോടതി പരിഗണിക്കും. മെഡിക്കൽ റിപ്പോർട്ടും ബന്ധുക്കളുടെ നിലപാടും അനുസരിച്ചാകും മറ്റുനടപടികൾ. ന്യുമോണിയയും പനിയും ബാധിച്ച പെൺക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here