കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ശക്തമായ മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
കനത്ത മഴയെ തുടർന്ന് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലയിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകൾക്കും അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്.
അതിനിടെ വയനാട് മുട്ടിലിൽ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതു (19) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉരുൾപൊട്ടലുണ്ടായപ്പോൾ ഇരുവരും വീടിനകത്തായിരുന്നു. ഈ സമയം വീടിന് പുറത്തായിരുന്ന പ്രീതുവിന്റെ അച്ഛനും അമ്മയും ഉരുൾ പൊട്ടുന്ന ശബ്ദം കേട്ട് പുറത്തേക്കോടി. ഇവർ താഴെയെത്തി വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി ആറ് മണിയോടെയാണ് മഹേഷിനെയും പ്രീതയെയും പുറത്തെത്തിച്ചത്. ഇവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് ഉരുൾ പൊട്ടൽ ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here