വയനാട് മേപ്പാടി ഉരുൾപൊട്ടൽ; എട്ട് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

വയനാട് മേപ്പാടിയിൽ ഇന്നലെ ഉണ്ടായ ഉരുൾപൊട്ടലിൽ എട്ട് മരണം. ഏഴ് പേരുടെ മൃതദേഹങ്ങൾ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നിന്നും കണ്ടെത്തി. ഒരാൾ ആശുപത്രിയിലാണ് മരിച്ചത്. മരിച്ചവരിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നു. നിരവധി പേർ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ദുരന്തപ്രതികരണസേനയും സൈന്യവും ഒന്നിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഉരുൾപൊട്ടലിൽപ്പെട്ട് മുപ്പതോളം പേരെ കാണാതായിട്ടുള്ളതായാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം. കാണാതായ മുപ്പതുപേരും ഉരുൾപൊട്ടലിൽ അകപെട്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. എസ്റ്റേറ്റിൽ ആകെയുണ്ടായിരുന്ന നൂറോളം പേരെ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്.
വയനാട് മേപ്പാടി പുത്തുമലയാണ് വൻദുരന്തം ഏറ്റുവാങ്ങിയത്. നൂറേക്കറോളം സ്ഥലമാണ് ഇവിടെ ഒലിച്ചുപോയത്. പുത്തുമല ഒറ്റപ്പെട്ടു പോയതിനാൽ രക്ഷാപ്രവർത്തനം ദുസഹമായിയിരുന്നു. ഇന്നലെ വൈകിട്ടോടെ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു.
വൈത്തിരി താലൂക്കിലെ പുത്തുമലയിൽ നാല് പാടികളിലായി നൂറോളം പേരായിരുന്നു താമസിച്ചിരുന്നത്. എസ്റ്റേറ്റ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അമ്പലവും പള്ളിയും ഉൾപ്പെടെ ഒലിച്ചുപോകുകയുണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ തന്നെ പുറത്തുവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here