മഴ കുറഞ്ഞെന്നു കരുതി ജാഗ്രത കുറയരുത്; ദുരിതാശ്വാസ ക്യാമ്പുകളിൽ ചുമതലപ്പെടുത്തിയവർ മാത്രം മതിയെന്നും മുഖ്യമന്ത്രി

മലപ്പുറം ജില്ലയിൽ കേന്ദ്രസേനയുടെ 3 യൂണിറ്റും വ്യോമസേനയും രംഗത്തുണ്ടെന്നും കവളപ്പാറയിൽ സാഹചര്യം പ്രതികൂലമായത് രക്ഷാപ്രവർത്തനം ദുർഘടമാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ സഹകരണവും പിന്തുണയുമുണ്ട്. കഴിഞ്ഞ പ്രളയത്തെ അപേക്ഷിച്ച് സംസ്ഥാനത്തെയാകെ ഇത്തവണ പ്രളയം ബാധിച്ചിട്ടില്ല. ഉരുൾ പൊട്ടൽ മൂലമാണ് ഇത്തവണ മരണസംഖ്യ വർധിച്ചത്. മഴ അൽപ്പം ശമിച്ചുവെന്ന് കരുതി ജാഗ്രത കുറയരുതെന്നും മുന്നറിയിപ്പ് നിർദേശങ്ങൾ ജനങ്ങൾ അവഗണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയോര മേഖലയിൽ മഴ ശക്തമായി തുടരുമെന്നാണ് റിപ്പോർട്ട്. അതീവ ശ്രദ്ധയും ജാഗ്രതയും ഇനിയും ആവശ്യമാണ്. വടക്കൻ ജില്ലകളിൽ 22 പിഡബ്ല്യുഡി റോഡുകൾ തകർന്നു.12 സബ്‌സ്റ്റേഷനുകൾ താറുമാറായി.21,60,000 വൈദ്യുത കണക്ഷനുകൾ തകരാറിലായിട്ടുണ്ട്. ചുമതലപ്പെടുത്തിയവർ മാത്രമേ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിക്കാവൂവെന്നും പ്രത്യേക ചുമതലകൾ ഏൽപ്പിക്കപ്പെടാത്തവർ കാമ്പുകളിൽ നിന്ന് വിട്ടു നിൽക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ തവണ അഭൂതപൂർവമായ പിന്തുണയാണ് ലഭിച്ചത്.ഇത്തവണ പ്രത്യേക അഭ്യർത്ഥനകൾ നടത്തിയിരുന്നില്ല. എന്നിട്ടും ചിലർ ഇതിനോട് നിഷേധാത്മക നിലപാട് സ്വീകരിക്കുകയും വ്യാജ പ്രചാരണം ശക്തമാക്കുകയും ചെയ്തു.വ്യാജ പ്രചാരണത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഔദ്യോഗിക സംവിധാനമാണ്. അതിൽ ലഭിക്കുന്ന തുക ദുരുപയോഗം ചെയ്യില്ല. അർഹതപ്പെട്ടവർക്ക് വേണ്ടിയേ അത് ചിലവഴിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌ന മേഖലകളിൽ ജില്ലാ കളക്ടർമാർ നേരിട്ടെത്തണമെന്ന് നിർബന്ധമില്ല; പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലാണ് അവരുടെ ദൗത്യം.തിരുവനന്തപുരം ജില്ലാ കളക്ടറുടെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here