സിപിഐഎം നേതൃയോഗങ്ങൾക്ക് തുടക്കമായി

ആറ് ദിവസം നീളുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. തെറ്റുതിരുത്തലാണ് യോഗങ്ങളുടെ മുഖ്യ അജണ്ട. സംഘടനാതലത്തിലും ഭരണതലത്തിലും വരുത്തേണ്ട മാറ്റങ്ങൾക്കും രൂപം നൽകും. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് തിരുത്തൽ നടപടികളിലേക്ക് സിപിഐഎം കടക്കുന്നത്. തെറ്റുതിരുത്തലിന്റെയും സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വകുപ്പുതിരിച്ചുള്ള വിലയിരുത്തലിന്റെയും കരട് തയാറാക്കുകയാണ് മൂന്ന് ദിവസം നീളുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ദൗത്യം.
Read Also; ശബരിമലയിലെ യുവതീപ്രവേശം അണികൾക്ക് ആഘാതമായെന്ന് സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. വകുപ്പുകളുടെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് മന്ത്രിമാരും യോഗത്തിൽ വെച്ചിട്ടുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാനും, നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുമുള്ള പദ്ധതികൾ യോഗങ്ങൾ തയ്യാറാക്കും. സംഘടനാതലത്തിൽ വരുത്തേണ്ട മാറ്റങ്ങളിലും വിശദമായ ചർച്ചയുണ്ടാകും.
പാലക്കാട്, കൊൽക്കത്ത പ്ലീനങ്ങൾ നിർദേശിച്ച തെറ്റുതിരുത്തൽ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനായില്ലെന്ന വിമർശനം യോഗത്തിൽ ഉയരാനിടയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം നേതൃനിരയാകെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഗൃഹസന്ദർശനം നടത്തിയിരുന്നു. ഇതിന്റെ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരിക്കും മാറ്റങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here