ഉന്നാവ് വാഹനാപകടക്കേസ്; അന്വേഷണം പൂർത്തിയാക്കാൻ രണ്ടാഴ്ച്ച കൂടി സമയം അനുവദിച്ച് സുപ്രീംകോടതി

ഉന്നാവ് വാഹനാപകട കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകി കോടതി. രണ്ടാഴ്ച്ച കൂടിയാണ് കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സുപ്രീംകോടതി നീട്ടി നൽകിയത്.
സിബിഐ ആണ് കേസന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് അന്വേഷണം പൂർത്തിയാക്കാൻ നാലാഴ്ച്ച സമയമാണ് സിബിഐ ആവശ്യപ്പെട്ടത് എന്നാൽ കോടതി ഇത് ചിരുക്കി രണ്ടാഴ്ച്ചത്തെ സമയം നൽകുകകയായിരുന്നു.
Read Also : സ്വാതന്ത്ര്യദിനാശംസാ പരസ്യത്തിൽ മോദിക്കും യോഗിക്കും ഒപ്പം ഉന്നാവ് കേസിലെ പ്രതിയായ ബിജെപി എംഎൽഎ; വിവാദം
ഇരയും അഭിഭാഷകനും നിലവിൽ മൊഴി നൽകാൻ കഴിയാത്ത അവസ്ഥയിൽ ചികിത്സയിലാണ്. കേസിൽ ഇരയുടേയും അഭിഭാഷകന്റെയും മൊഴിയെടുക്കാനാണ് സിബിഐ സമയം നീട്ടി ചോദിച്ചത്.
അതേസമയം, അഭിഭാഷകന് ചികിത്സ ചെലവിനായി അഞ്ച് ലക്ഷം രൂപ ഉടൻ നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഉത്തർപ്രദേശ് സർക്കാരിനാണ് കോടതി നിർദേശം നൽകിയത്. ഇരയുടെ ബന്ധുക്കൾ മാധ്യമങ്ങളെ കാണരുതെന്നും സുപ്രീംകോടതി പറഞ്ഞു.
ജൂലൈയിലാണ് ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടി സഞ്ചരിച്ച കാർ ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെടുന്നത്. പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. പീഡനക്കേസിലെ സാക്ഷിയടക്കമുള്ള പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ അപകടത്തിൽ മരിച്ചു. പെൺകുട്ടിയും അഭിഭാഷകനും അടക്കമുള്ളവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബിജെപി എംഎൽഎ കുൽദീപ് സെൻഗറിനെതിരെയാണ് പെൺകുട്ടി ബലാത്സംഗ പരാതി നൽകിയിരുന്നത്. 2017ൽ ജോലി അന്വേഷിച്ച് ചെന്ന തന്നെ എംഎൽഎ ബലാൽസംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here