മഞ്ജു വാര്യരും സംഘവും സുരക്ഷിതർ; ഭക്ഷണം എത്തിച്ച് നൽകി

ഉത്തരേന്ത്യയിൽ പ്രളയത്തിൽ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും സുരക്ഷിതർ. സംഘത്തിന് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകി. ഇവരെ മണാലിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി.
ഹിമാചൽ പ്രദേശിലെ ഛത്രുവിൽ ഒരു ഒറ്റപ്പെട്ട സ്ഥലത്താണ് മഞ്ജു ഉൾപ്പെടെയുള്ള സംഘമുള്ളതെന്ന് സഹോദരൻ മധു വാര്യർ പറഞ്ഞു. പ്രദേശത്ത് റേഞ്ചും ഇന്റർനെറ്റ് സംവിധാനവുമൊന്നുമില്ലെന്നും ഇന്നലെ മഞ്ജു വിളിച്ചപ്പോൾ സേഫാണെന്ന് പറഞ്ഞിരുന്നുവെന്നും മധു പറഞ്ഞു. സാറ്റലൈറ്റ് നമ്പറിൽ നിന്നുമാണ് വിളിച്ചത്. ഇന്ന് ആ നമ്പറിലേക്ക് തിരിച്ച് വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മധു വാര്യർ പറഞ്ഞു.
പ്രദേശത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീഷണിയുമുണ്ടെന്നും മധു പറയുന്നു. ഗതാഗത സംവിധാനം താറുമാറായി കിടക്കുകയാണ്. ഷൂട്ടിംഗിന്റെ സമയത്ത് ടെന്റ് കെട്ടിയാണ് അവർ താമസിച്ചിരുന്നത്. ഇപ്പോഴും അവിടെ തന്നെയാണുള്ളത്. മഞ്ജുവിനൊപ്പം സംവിധായകൻ സനൽ കുമാർ ശശിധരൻ ഉൾപ്പെടെ മുപ്പതോളം പേരുണ്ട്. വിനോദ സഞ്ചാരികളും അവിടെ കുടുങ്ങി കിടക്കുകയാണ് ഏകദേശം 200ഓളം പേരാണ് അകപ്പെട്ടിരിക്കുന്നതെന്നും മധു പറഞ്ഞു. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് സംഘത്തിന്റെ കൈവശമുള്ളതെന്നും മധു പറഞ്ഞിരുന്നു.
ഉത്തരേന്ത്യയിൽ പ്രളയക്കെടുതിയിൽ എൺപതിലധികം പേരാണ് മരിച്ചത്. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയിൽ മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here