‘സേക്രഡ് ഗെയിംസി’ലെ മൊബൈൽ നമ്പർ പണിയായി; നേരം ഇരുട്ടിവെളുത്തപ്പോൾ കുഞ്ഞബ്ദുള്ള അധോലോക നായകൻ

നെറ്റ്ഫ്ളിക്സ് വെബ്സീരീസായ സേക്രഡ് ഗെയിംസിന്റെ പേരിൽ ഒറ്റ ദിവസം കൊണ്ട് അധോലോക നായകനായി യുഎഇയിലെ പ്രവാസി മലയാളി കുഞ്ഞബ്ദുള്ള സിഎം. ഈ മാസം പതിനഞ്ചിനു പരമ്പരയുടെ രണ്ടാം സീസണ് റിലീസ് ചെയ്തതോടെയാണു കുഞ്ഞബ്ദുള്ളയുടെ കഷ്ടകാലവും തുടങ്ങിയത്.
തലങ്ങും വിലങ്ങും വിളി വന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ താൻ അധോലോക നായകൻ ‘സുലൈമാൻ ഈസ’യായി മാറിയെന്ന് ഒരു ഞെട്ടലോടെ കുഞ്ഞബ്ദുള്ള തിരിച്ചറിയുകയായിരുന്നു. സേക്രഡ് ഗെയിംസ് പരമ്പയിൽ അധോലോക നായകൻ സുലൈമാൻ ഈസയുടെ ഫോണ് നമ്പറായി കാണിച്ചത് കുഞ്ഞബ്ദുള്ളയുടെ സ്വന്തം നമ്പറാണ്. ഇതാണ് അദ്ദേഹത്തിനു പണിയായത്.
‘സേക്രഡ് ഗെയിംസ് സീരിസിനെ പറ്റി താൻ കേട്ടിട്ടു പോലുമില്ല. എന്താണ് സേക്രഡ് ഗെയിംസ് ? വീഡിയോ ഗെയിമാണോ ? മൂന്നു ദിവസമായി വിദേശരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ വിളികൾ വരുന്നു. രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ ജോലിയെടുക്കുന്നയാളാണു താൻ. ഇത്തരം കാര്യങ്ങൾക്കു തനിക്കു സമയമില്ല. ഇപ്പോൾ ഫോണ് ബെല്ലടിച്ചു തുടങ്ങുമ്പോൾ ഭയമാണെ’ന്നും ഷാർജയിൽ എണ്ണക്കമ്പനി ജീവനക്കാരനായ കുഞ്ഞബ്ദുള്ള പറയുന്നു.
ഞായറാഴ്ച മാത്രം തനിക്കു കിട്ടിയതു 30 ഫോണ് വിളികളാണെന്നും ഈസയ്ക്കു ഫോണ് കൊടുക്കുമോ എന്നാണു പലരും ചോദിക്കുന്നതെന്നും കുഞ്ഞബ്ദുള്ള പറയുന്നു. വിളികൾ നിലയ്ക്കാത്ത സാഹചര്യത്തിൽ ഈ ഫോണ് നമ്പർ തന്നെ ഉപേക്ഷിക്കാനാണു കുഞ്ഞബ്ദുള്ളയുടെ തീരുമാനം.
പരമ്പരയിൽ ഈസയുടെ നമ്പർ എന്നു പറഞ്ഞു മറ്റൊരു കഥാപാത്രം കൈമാറുന്ന കടലാസ് തുണ്ടിലാണ് കുഞ്ഞബ്ദുള്ളയുടെ നമ്പറുള്ളത്. കടലാസ് തുണ്ടിൽ നമ്പർ കാണിക്കുന്നില്ല. എന്നാൽ, അതു കൈമാറുന്ന സമയത്ത് സ്ക്രീനിൽ സബ്ടൈറ്റിലായി ഫോണ് നമ്പർ എഴുതി കാണിക്കുന്നുണ്ട്.
സംഭവം വാർത്തയായതോടെ മാറ്റു പറഞ്ഞു നെറ്റ്ഫ്ളിക്സ് രംഗത്തെത്തി. പരമ്പരയുടെ സബ്ടൈറ്റിലിൽനിന്നു ഫോണ് നമ്പർ ഒഴിവാക്കാൻ നിർദേശം നൽകിയതായി നെറ്റ്ഫ്ളിക്സ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here