തുഷാറിനെതിരെ രാഷ്ട്രീയ പകപോക്കലെന്ന് സംശയിക്കുന്നതായി ശ്രീധരൻ പിള്ള

തുഷാർ വെള്ളാപ്പള്ളിയെ കെണിയിലാക്കിയതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. തുഷാറിനെതിരെ പരാതി നൽകിയ നാസിൽ അബ്ദുള്ള മതിലകത്ത് ഏത് പാർട്ടിയുടെ പ്രവർത്തകനായിരുന്നു എന്നുള്ളത് മതിലകത്തുകാർക്ക് മുഴുവൻ അറിയാം. അതിനാൽ തന്നെ ഇതിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. വേട്ടക്കാരനൊപ്പം ഓടുകയും ഇരയോട് കുശലം പറയുകയും ചെയ്യുന്ന സമീപനമാണ് സിപിഐഎമ്മും സംസ്ഥാന ഭരണകൂടവും ഈ വിഷയത്തിൽ സ്വീകരിക്കുന്നത്.
മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ തുഷാറിനെ ഈ കേസിൽ കുടുക്കിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തുഷാറിന്റെ കാര്യം കേന്ദ്രസർക്കാരിന്റെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.10 വർഷം മുൻപ് നൽകിയ പത്ത് ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസിലാണ് അജ്മാൻ പൊലീസ് ഇന്നലെ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. അജ്മാനിലുള്ള തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് അജ്മാൻ പൊലീസ് സ്റ്റേഷനിൽ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നൽകിയത്.
Read Also; തുഷാറിനെ കുടുക്കിയതാണെന്നും ഗൂഢാലോചനയുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ
എന്നാൽ കേസ് സംബന്ധിച്ച് തുഷാർ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. പൊലീസിൽ പരാതി നൽകിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാർ കേരളത്തിൽ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചർച്ചക്കിടയിലാണ് പരാതിക്കാർ നൽകിയ വിവരം അനുസരിച്ച് പൊലീസെത്തി തുഷാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തുകയായി 1.95 കോടി രൂപ കെട്ടിവച്ച ശേഷമാണ് തുഷാറിന് ജാമ്യത്തിൽ പുറത്തിറങ്ങാനായത്. ജാമ്യം ലഭിച്ചെങ്കിലും പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതിനാൽ തുഷാറിന് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാനാവില്ലെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here