കാലവര്‍ഷക്കെടുതിയില്‍ കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് പ്രയാസം ഉണ്ടാകില്ലെന്ന് മന്ത്രി കെടി ജലീല്‍

കാലവര്‍ഷക്കെടുതിയില്‍ കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് പ്രയാസം ഉണ്ടാകില്ലെന്ന് മന്ത്രി കെടി ജലീല്‍. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുന്നതോടൊപ്പം കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.
ഇത്തവണ കാലവര്‍ഷം ഏറ്റവും കൂടുതല്‍ നാശനഷ്ടം വരുത്തിയത് മലപ്പുറം ജില്ലയിലാണ്. ജില്ലയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം മലപ്പുറത്ത് ചേര്‍ന്നു. വിവിധ വകുപ്പ് മേധാവികളും തഹസില്‍ദാര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 4 ലക്ഷത്തിനു പുറമേ, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ കിട്ടാനുള്ള പരമാവധി സഹായവും ഉറപ്പാക്കുന്നതിനും യോഗത്തില്‍ ധാരണയായി.
224 കുടുംബങ്ങളെ ജില്ലയില്‍ പുനരധിവസിപ്പിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുന്നതോടൊപ്പം കാണാതായവരുടെ ബന്ധുക്കള്‍ക്ക് കൂടി ധനസഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. ജില്ലയില്‍ ദുരന്തമുണ്ടായ മേഖലകളില്‍ വിദഗ്ധ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ പഠനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. കവളപ്പാറയിലെ തിരച്ചില്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇനിയും കണ്ടെത്താനുള്ളവരുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളും. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ക്യാമ്പില്‍ താമസിക്കുന്നവരെ ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തിരിച്ചയക്കാവു എന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here