അന്തരിച്ച ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മാർക്കറ്റിംഗ് മേധാവി ആന്റോ പുത്തിരിയുടെ സംസ്‌ക്കാരം ഇന്ന്

ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മാർക്കറ്റിംഗ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ആന്റോ പുത്തിരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ 10 ന് തൃശൂർ വേലൂർ കുട്ടംകുളം സെന്റ് ജോൺ ഇവാഞ്ജലിസ്റ്റ് പള്ളിയിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക.
ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ ഫ്ലവേഴ്‌സ് ടീവി കോർപറേറ്റ് ഓഫീസിലും തുടർന്ന് കാക്കനാടുള്ള ട്വന്റി ഫോറിന്റെ ഓഫീസിലും പൊതു ദർശനത്തിന് വച്ച മൃതദേഹം വൈകുന്നേരം മൂന്ന് മണിയോടെ വേലൂരിലെ സ്വവസതിയിൽ എത്തിച്ചു. തുടർന്ന് വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധിപേർ അന്തിമോപചാരമാർപ്പിച്ചു.
Read Also : ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മാർക്കറ്റിംഗ് മേധാവി ആന്റോ പുത്തിരി അന്തരിച്ചു
മുപ്പത് വർഷത്തിലധികമായി പത്ര, ടെലിവിഷൻ മാർക്കറ്റിംഗ് രംഗത്ത് സജീവമായിരുന്നു. തൃശൂർ വേലൂർ സ്വദേശിയാണ്. ‘ഈ നാട് ‘ ദിനപത്രത്തിലാണ് ആന്‍റോ പുത്തിരി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് മാതൃഭൂമി ദിനപത്രത്തിന്‍റെയും ഏഷ്യാനെറ്റിന്‍റെയും മാർക്കറ്റിംഗ് ടീമിൽ അംഗമായി. ഇരുപത് വർഷത്തിലധികമായി ഏഷ്യാനെറ്റിന്‍റെ വൈസ് പ്രസിഡൻറായിരുന്നു. ഇതിന് ശേഷമാണ് ഫ്‌ളവേഴ്‌സിന്റെ മാർക്കറ്റിംഗ് വിഭാഗം മേധാവിയായി ചുമതലയേറ്റ് ഫ്‌ളവേഴ്‌സ് കുടുംബത്തിൽ അംഗമാകുന്നത്.
ഇതോടെ ഫ്‌ളവേഴ്‌സ് കുടുംബത്തിന് നഷ്ടമായത് തങ്ങളുടെ നെടുംതൂണാണ്. മാർക്കറ്റിംഗ് വിഭാഗത്തിന്റെ വിജയകരമായ ഇടപെടലിലൂടെ ഫ്‌ളവേഴ്‌സിന് നേടിത്തന്ന സാമ്പത്തിക നേട്ടം ചെറുതല്ല. ഫഌവേഴ്‌സിലെ ടോപ് സിംഗർ മത്സരാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകിയ ഉജാല രാമചന്ദ്രനെ ഈ ഉദ്യമത്തിലേക്ക് എത്തിച്ചത് ആന്റോ പുത്തിരിയുമായുള്ള സൗഹൃദം മാത്രമാണ്.
തൃശൂർ വേലൂർ പുത്തിരി ഡൊമിനികിന്റേയും ആനിയുടെയും മകനാണ്. ബീനയാണ് ഭാര്യ, നയന റോസ് ഏക മകളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here