മോദി സ്തുതി വിവാദത്തിൽ തരൂരിനെതിരെ തുടർ നടപടിയില്ല; നടപടിയെടുത്ത് എതിരാളികൾക്ക് ആയുധം നൽകേണ്ടതില്ലെന്ന് കെപിസിസി

മോദി സ്തുതി വിവാദത്തിൽ ശശി തരൂർ എം.പി ക്കെതിരെ തുടർ നടപടികളില്ല. തരൂരിന്റെ വിശദീകരണം അംഗീകരിക്കാൻ കെപിസിസി തീരുമാനിച്ചു. തരൂരിനെതിരെ നടപടിയെടുത്ത് രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകേണ്ടെന്നാണ് കെപിസിസിയുടെ നിലപാട്. മോദി സ്തുതി വിവാദത്തിൽ ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടുകയും ഇന്നലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് തരൂർ വിശദീകരണം നൽകുകയും ചെയ്തിരുന്നു. തരൂരിന്റെ വിശദീകരണം അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
Read Also; ‘ശശി തരൂർ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ല’; നിലപാട് വ്യക്തമാക്കി എം കെ മുനീർ
താൻ മോദിയെ സ്തുതിച്ചിട്ടില്ലെന്നും തന്നെ മോദി സ്തുതി പാഠകനായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും തരൂർ കെപിസിസിക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. മോദി ചെയ്ത നല്ല കാര്യങ്ങൾ നല്ലതെന്ന് പറയുക മാത്രമാണ് താൻ ചെയ്തത്. അങ്ങനെ ചെയ്താൽ മാത്രമേ വിമർശനങ്ങളെയും ജനങ്ങൾ അംഗീകരിക്കുകയുള്ളൂ. താൻ മോദിയെ വിമർശിച്ചിട്ടുള്ളത് പോലെ കേരളത്തിലെ ഒരു നേതാവും വിമർശിച്ചിട്ടില്ലെന്നും ശശി തരൂർ കത്തിൽ പറയുന്നു. മോദിയുടെ കടുത്ത വിമർശകനാണ് താൻ. ക്രിയാത്മക വിമർശനം ഇനിയും തുടരുമെന്നും തരൂർ വ്യക്തമാക്കി.
Read Also; ‘മോദി സ്തുതി ഇവിടെ നടക്കില്ല’; തരൂരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ എപ്പോഴും കുറ്റം പറയുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന ശശി തരൂരിന്റെ പരാമർശമാണ് പാർട്ടിക്കുള്ളിൽ എതിർപ്പുയർത്തിയത്. തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ രമേശ് ചെന്നിത്തലയും കെ.മുരളീധരനും അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. മോദി അനുകൂല പ്രസ്താവനയിൽ ശശി തരൂരിനെതിരെ നടപടിയാവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി സോണിയാ ഗാന്ധിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി ശശി തരൂരിനോട് വിശദീകരണം തേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here