ഓണക്കാലത്ത് പ്ലാസ്റ്റിക് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന

ഓണക്കാലത്തും ടൂറിസം വാരാഘോഷ വേളയിലും പ്ലാസ്റ്റികിന്റെ ഉപയോഗം പരമാവധി ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. കച്ചവടക്കാരും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് സഹകരിക്കണം.
ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വിനാശകരമായ ആഘാതമുണ്ടാക്കുമെന്നും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ് നിലവിലുള്ള രീതികൾ മാറ്റാൻ എല്ലാവരും തയ്യാറാകണം. മനസ്സുവെച്ചാൽ മലയാളികൾക്ക് അതിന് കഴിയും. വിവാഹങ്ങൾക്കും വലിയ സമ്മേളനങ്ങൾക്കും ഗ്രീൻ പ്രോട്ടോക്കോൾ സർക്കാർ തീരുമാനിച്ചപ്പോൾ അത് വിജയിക്കുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു.
എന്നാൽ, കേരളത്തിൽ അതു വലിയ വിജയമായി. ജനങ്ങൾ അതു സ്വീകരിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവിൽ അതു വഴി വലിയ കുറവാണുണ്ടായത്. ഈ അനുഭവത്തിൻറെ കൂടി വെളിച്ചത്തിലാണ് ഫ്‌ളക്‌സ് ഉപയോഗം പൂർണമായി നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.
രണ്ടു പ്രളയം കഴിഞ്ഞപ്പോൾ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് മണ്ണിനടിയിൽ നിന്നും ജലാശയങ്ങളിൽ നിന്നും പുറത്തുവന്നതെന്ന് നമുക്കറിയാം. നമ്മുടെ മണ്ണിനെയും ജലസ്രോതസ്സുകളെയും പ്ലാസ്റ്റിക് എന്തുമാത്രം മലിനമാക്കുന്നുവെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്കിൻറെ ഉപയോഗം പൂർണമായി ഒഴിവാക്കാൻ കഴിയും. സർക്കാരും ജനങ്ങളും ഒന്നിച്ചു നിന്നാൽ അതു സാധ്യമാണ്. നാം ഉപയോഗരീതി മാറ്റിയാൽ മാലിന്യമുണ്ടാക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പാദനം തന്നെ കുറയുമെന്നും മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here