കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി കിട്ടിയിരുന്നത് ലക്ഷങ്ങള്‍

കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി കിട്ടിയിരുന്നത് ലക്ഷങ്ങള്‍. എല്ലാ ആഴ്ചകളിലും ഇവരുടെ സഹായത്തോടെ സ്വര്‍ണ്ണം കടത്തിയിരുന്നതായി ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ചില ജ്വല്ലറികള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
നിലവില്‍ അറസ്റ്റിലായ നാല് ഉദ്യോഗസ്ഥരില്‍ ഇന്‍സ്‌പെക്ടര്‍ രാഹുല്‍ പണ്ഡിറ്റ് ആണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനി. സ്വര്‍ണ്ണം വരുന്ന ദിവസം ഇയാളുടെ ഫോണിലേക്ക് വാടസ് ആപ്പ് വഴി ക്യാരിയേഴ്‌സിന്റെ ഫോട്ടോ സഹിതമുള്ള വിവരങ്ങളെത്തും. അറസ്റ്റിലായ മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ മാറിമാറി വിമാനത്താവളത്തില്‍ നിന്നും സാധനം പുറത്തിറക്കും. ഓരോ തവണ സ്വര്‍ണ്ണം വിമാനംത്താവളം വിട്ടിറങ്ങുമ്പോഴും നാല് പേര്‍ക്കുമായി ഒരു ലക്ഷം രൂപ കൈക്കൂലി ലഭിക്കും. 11 കിലോ സ്വര്‍ണ്ണം കടത്തിയ കണ്ണൂര്‍ കേസില്‍ മാത്രം കിട്ടിയത് നാല് ലക്ഷമാണ്.
അതേസമയം, എല്ലാ ആഴ്ചയും ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം കേരളത്തിലേക്ക് എത്തിയിരുന്നതായി പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ജ്വല്ലറികളുള്ള ചിലര്‍ക്ക് വേണ്ടിയാണ് ഇവര്‍ സഹായം ചെയ്തതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ചില ജ്വല്ലറികള്‍ ഡിആര്‍ഐ നിരീക്ഷണത്തിലാണ്. പണത്തിന് പുറമേ സൗജന്യങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് റാക്കറ്റിലെ പ്രധാനികളില്‍ ഒരാളുടെ ഫ്ളാറ്റിലാണ് രാഹുല്‍ പണ്ഡിറ്റ് താമസിച്ചിരുന്നത്. പ്രതികളെല്ലാം 2015ലാണ് കസ്റ്റംസിന്റെ ഭാഗമായത്. കരിപ്പൂരില്‍ ആയിരുന്ന ഇവര്‍ കണ്ണൂരില്‍ എയര്‍പോര്‍ട്ട് വന്നതോടെ സ്ഥലം മാറി എത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here