സോയില്‍ പൈപ്പിംഗ് കണ്ടെത്തിയ സ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി

കോഴിക്കോട് ജില്ലയില്‍ സോയില്‍ പൈപ്പിംഗ് കണ്ടെത്തിയ സ്ഥലങ്ങളില്‍ നിരീക്ഷണത്തിനായി സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ല കളക്ടറുടെ നടപടി.
അതേ സമയം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ ഭൗമ പ്രതിഭാസങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പഠനസംഘം സമര്‍പ്പിച്ചു. കാരശ്ശേരി പൈക്കാടന്‍ മലയിലും പാലോറമലയിലും കണ്ടെത്തിയ സോയില്‍ പൈപ്പിംഗ് അതീവ ഗുരുതരമെന്നും നിരീക്ഷണം വേണമെന്നുമുള്ള വിദഗ്ദസംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ല കളക്ടറുടെ നടപടി.
ഈ സ്ഥലങ്ങളില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ ജില്ലാഭരണകൂടം സോയില്‍ കണ്‍സര്‍വേഷന്‍ വിഭാഗത്തെ ചുമതലപ്പെടുത്തി. മണ്ണ് സംരക്ഷണവിഭാഗം, സിഡബ്യുആര്‍ഡി എം, ജിയോളജി വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരാണ് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആവശ്യമെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, എന്നിവയെകുറിച്ച് ജില്ലയിലെ 67 ഇടങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടും ജില്ലാകലക്ടര്‍ക്ക് കൈമാറി. ദുരന്ത നിവാരണ ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേറ്റര്‍ എന്നിവരടങ്ങിയ അഞ്ച് ടീമുകളാണ് വിവിധ സ്ഥലങ്ങളില്‍ പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here