രോഗി മരിച്ചു; അസമിൽ തോട്ടം തൊഴിലാളികൾ ഡോക്ടറെ മർദിച്ച് കൊന്നു
അസമിൽ തേയില തോട്ടം തൊഴിലാളികൾ ഡോക്ടറെ മർദിച്ച് കൊന്നു. ജോർഹാത് ജില്ലയിലാണ് സംഭവം. ദേബൻ ദത്ത (73) എന്ന ഡോക്ടറാണ് കൊല്ലപ്പെട്ടത്. രോഗി മരിച്ചതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് ഡോക്ടറുടെ മരണത്തിന് ഇടയാക്കിയത്.
എസ്റ്റേറ്റിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സോമ്ര മാജി എന്ന തോട്ടം തൊഴിലാളി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. രോഗിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നാണ് തൊഴിലാളികളുടെ പരാതി. രോഗിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ അവിടെയുണ്ടായിരുന്നില്ലെന്നും നഴ്‌സാണ് പരിശോധിച്ചതെന്നും തോട്ടം തൊഴിലാളികൾ ആരോപിക്കുന്നു. ചികിത്സ കിട്ടാതെ സോമ്ര മരിച്ചുവെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഡോക്ടർ ആശുപത്രിയിൽ എത്തിയപ്പോൾ തൊഴിലാളികൾ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു. പൊലീസ് എത്തിയാണ് ദേബൻ ദത്തയെ ജോർഹാതിലുള്ള മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here