ടെക്സസിലുണ്ടായ വെടിവെയ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു; ഇരുപതിലേറെ പേര്‍ക്ക് പരുക്ക്

അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവെയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്ക് പരുക്ക്. അതേ സമയം അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.
പടിഞ്ഞാറൻ ടെക്സസിലെ മിഡ്ലാന്റ്, ഒഡേസ നഗരങ്ങളിലാണ് വെടിവെയ്പുണ്ടായത്. വാഹനമോടിച്ചെത്തിയ അക്രമി തെരുവുകളിലുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ വധിച്ചെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
എന്നാൽ, അക്രമത്തിൽ ഒരാൾക്ക് കൂടി പങ്കുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരമായി പൊലീസ് അറിയിച്ചു. അക്രമത്തിന്റെ കാരണം സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. എഫ്ബി ഐയിൽ നിന്നുൾപ്പടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് അമേരിക്കയിലെ എൽ പാസോയിലുണ്ടായ വെടിവെയ്പിൽ 22 പേർ മരിച്ചിരുന്നു. ദിവസങ്ങൾക്കകം ഒഹിയോയിലും വെടിവെയ്പുണ്ടായി. ഇന്നലെ അമേരിക്കയിലെത്തന്നെ അലബാമയിലെ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ വെടിവെയ്പ്പിൽ പത്ത് പേർക്ക് പരുക്കേറ്റിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here