ഐഎൻഎക്‌സ് മീഡിയ കേസ്; സിബിഐ കസ്റ്റഡി ചോദ്യം ചെയ്ത് ചിദംബരം സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

ഐഎൻഎക്സ് മീഡിയ കേസിൽ പി. ചിദംബരത്തിന് ഇന്ന് നിർണായക ദിനം. സിബിഐ കസ്റ്റഡി ചോദ്യം ചെയ്ത് പി ചിദംബരം സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് സോളിസിറ്റർ ജനറലിന്റെ വാദം കേൾക്കും. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യൂ കോടതിയും പരിഗണിക്കും.
ചിദംബരം തിഹാർ ജയിലിലേക്ക് പോകുമോ എന്ന ഈ ചോദ്യത്തിന് ഇന്ന് ഉത്തരമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു കസ്റ്റഡിയിൽ എടുത്ത സിബിഐ നടപടിയെയാണ് ചിദംബരം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നത്. തിഹാർ ജയിലിൽ അയക്കുന്നതിന് സുപ്രീംകോടതിയുടെ താൽക്കാലിക വിലക്ക് നിലവിലുണ്ട്. എന്നാൽ, ഈ നടപടിയെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് എതിർക്കും. ജയിലിൽ അയക്കരുതെന്ന് പറയുന്നത് ഫലത്തിൽ ജാമ്യം അനുവദിക്കുന്നതിന് തുല്ല്യമാണെന്നാണ് സോളിസിറ്റർ ജനറലിന്റെ വാദം. ഇക്കാര്യത്തിൽ ജസ്റ്റിസ് ആർ.ബാനുമതി അധ്യക്ഷയായ ബെഞ്ചിന്റെ നിലപാട് നിർണായകമാകും.
Read Also : ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത
വൈകുന്നേരം മൂന്നരയ്ക്ക് ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഡൽഹി റോസ് അവന്യൂ കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി നിലപാട് സ്വാഭാവികമായും വിചാരണകോടതിയും കണക്കിലെടുക്കും. ചിദംബരത്തിന്റെ കസ്റ്റഡിയും ഇന്ന് അവസാനിക്കാനിരിക്കെ രണ്ട് കോടതികളിൽ നിന്നും ഉണ്ടാകുന്ന നിലപാടുകളാണ് ചിദംബരത്തിന്റെ ഭാവിദിനങ്ങൾ നിശ്ചയിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here