ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പൽ സ്റ്റെന ഇംപറോയിൽ നിന്നും അഞ്ച് ഇന്ത്യക്കാരെ ഉടൻ മോചിപ്പിക്കും

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോയിൽ നിന്നും അഞ്ച് ഇന്ത്യക്കാരെ മോചിപ്പിക്കും. ഇന്ത്യക്കാരടക്കം ഏഴ് ജീവനക്കാരെയാണ് വിട്ടയക്കുക. മനുഷ്യത്വപരമായ കാരണങ്ങളാൽ ജീവനക്കാരെ മോചിപ്പിക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ വിട്ടയക്കുന്നവരിൽ മലയാളികളില്ല.
ഇറാന്റെ ദേശീയ ടെലിവിഷൻ ചാനലാണ് കപ്പലിലെ ഏഴ് ജീവനക്കാരെ വിട്ടയക്കുമെന്ന് അറിയിച്ചത്. 5 ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യൻ സ്വദേശിയെയുമാണ് മോചിപ്പിക്കുന്നത്. ഇവർ കപ്പലിൽ നിന്നിറങ്ങിയതായാണ് സൂചന. മാനുഷിക പരിഗണനയുടെ പേരിലാണ് ഇവരെ മോചിപ്പിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അബ്ബാസ് മൗസവി അറിയിച്ചു. ജീവനക്കാരുമായോ കപ്പിത്താനുമായോ ഇറാന് യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്നും, കപ്പൽ രാജ്യാന്തര സമുദ്ര ഗതാഗത നിയമങ്ങൾ തെറ്റിച്ചതിന്റെ പ്രശ്നം മാത്രമാണെന്നും അബ്ബാസ് മൗസവി വ്യക്തമാക്കി. ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്ത് തടവിലാക്കപ്പെട്ട എണ്ണക്കപ്പലിൽ 23 നാവികരാണുള്ളത്. ഇതിൽ മൂന്ന് മലയാളികളടക്കം 18 പേർ ഇന്ത്യക്കാരാണ്. കളമശേരി സ്വദേശി ഡിജോ പാപ്പച്ചൻ, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസർകോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികൾ.
അതേസമയം, ഏഴു ജീവനക്കാരെ വിട്ടയക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ, മോചിപ്പിക്കുന്ന തീയതി സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും സ്റ്റെനാ ബൾക്ക് സിഇഓ എറിക് ഹാനെൽ പ്രതികരിച്ചു. ജൂലൈ 19 നാണ് ബ്രിട്ടൻ കപ്പലായ സ്റ്റെനാ ഇംപറോ ഇറാൻ സേനാവിഭാഗമായ റവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here