പ്രളയ ദുരിതാശ്വാസ ക്യാംമ്പുകളിൽ കഴിയുന്നവർക്ക് സംസ്ഥാന സർക്കാറിന്റെ വക ഓണക്കോടി

ഓണക്കാലത്തും പ്രളയ ദുരിതാശ്വാസ ക്യാംമ്പുകളിൽ കഴിയുന്നവർക്ക് സംസ്ഥാന സർക്കാർ ഓണക്കോടി വിതരണം ചെയ്യും. ദുരിതബാധിതർക്ക് സർക്കാർ നിർമിച്ചുനൽകിയ വീടുകളുടെ ഗൃഹപ്രവേശവും ഓണക്കാലത്ത് നടക്കും. അറുപതു വയസിനു മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് സൗജന്യ ഓണക്കോടി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഗതാഗത കമ്മീഷണർ സുധേഷ് കുമാറിനെ തത്സ്ഥാനത്ത് നിന്ന് നീക്കി പകരം എഡിജിപിആർ ശ്രീലേഖയെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
നാടെങ്ങും ഓണം ആഘോഷിക്കുമ്പോൾ പ്രളയദുരിതാശ്വാസ ക്യാംപുകളിൽ ഇപ്പോഴും തുടരുന്നവർ മാറി നിൽക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. ഓണക്കോടി വിതരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം അനുവദിക്കും. തുടർ നടപടികളുടെ ചുമതല ജില്ലാ കലക്ടർമാർക്കായിരിക്കും. സർക്കാർ നിർമിച്ചു നൽകിയ വീടുകളിലേക്ക് ഓണക്കാലത്തു നടക്കുന്ന ഗൃഹപ്രവേശങ്ങളിൽ ജില്ലാ ചുമതലയുള്ള മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. ഇതിനു പുറമെയാണ് അറുപതു വയസു കഴിഞ്ഞ സംസ്ഥാനത്തെ എല്ലാ പട്ടികവർഗ വിഭാഗക്കാർക്കുമുള്ള ഓണക്കോടി.
വകുപ്പ് മന്ത്രിയുമായി അഭിപ്രായ വ്യത്യാസത്തിലായ സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പകരം എഡിജിപി ആർ ശ്രീലേഖയാണ് പുതിയ ഗതാഗത കമ്മീഷണർ. ഭെൽ ഇഎംഎൽ സംയുക്ത സംരംഭത്തിലെ ഭെല്ലിന്റെ കൈവശമുള്ള ഓഹരികൾ ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭെല്ലിന്റ കൈവശമുള്ള 51 ശതമാനം ഓഹരികൾ കേന്ദ്രസർക്കാർ വിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് സർക്കാർ നീക്കം. ജില്ലാ കോടതികളിലേയും കീഴ് കോടതികളിലേയും സർക്കാർ ലോ ഓഫീസർമാരുടെ മാസവേതനം മന്ത്രിസഭായോഗം വർധിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here