ഉന്നാവ് പീഡനക്കേസിന്റെ വിചാരണ നാളെ മുതൽ എയിംസിലെ താൽക്കാലിക കോടതിയിൽ ആരംഭിക്കും
ഉന്നാവ് പീഡനക്കേസിന്റെ വിചാരണ ബുധനാഴ്ച മുതൽ ഡൽഹി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താൽക്കാലിക കോടതിയിൽ ആരംഭിക്കും. വാഹനാപകടത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന പരാതിക്കാരിയായ പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാണ് താൽക്കാലിക കോടതി സ്ഥാപിച്ചത്. മുഖ്യപ്രതി ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറെ അടക്കം എയിംസിലെത്തിക്കും. എയിംസിലെ ട്രോമാ സെന്ററിലാണ് താൽക്കാലിക കോടതി ഒരുക്കിയിരിക്കുന്നത്. രഹസ്യവിചാരണയായതിനാൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമുണ്ടാകില്ല.
വിചാരണ അവസാനിക്കും വരെ താൽക്കാലിക കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കണമെന്ന് സെഷൻസ് ജഡ്ജി നിർദേശം നൽകിയിട്ടുണ്ട്. ദൈനംദിന വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. മൊഴി രേഖപ്പെടുത്തുന്നതിന് മുൻപ് ഡോക്ടർമാർ പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം. പെൺകുട്ടിയും പ്രതികളുമായി മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കും. സിബിഐയുടെയും പ്രതി കുൽദീപ് സിങ് സെൻഗറിന്റെയും അഭിഭാഷകർ താൽക്കാലിക കോടതിയിൽ ഹാജരാകും.
ആവശ്യമായ സുരക്ഷയൊരുക്കാൻ കോടതി സിബിഐയോട് നിർദേശിച്ചിരുന്നു. 2017ലാണ് ബിജെപി എം.എൽ.എയ്‌ക്കെതിരെ പെൺകുട്ടി പീഡന ആരോപണമുന്നയിച്ചത്. ഇതിനിടെ വാഹനാപകടത്തെ തുടർന്ന് പെൺകുട്ടിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടി അപകടനില തരണം ചെയ്തതിനെ തുടർന്നാണ് പീഡനക്കേസിൽ മൊഴി രേഖപ്പെടുത്താൻ കോടതി തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here