പെണ്ണുങ്ങൾ കൊണ്ടാടിയ പെണ്ണോണം

ഇന്ന് തിരുവോണം. കേരളമൊട്ടാകെ ഓണത്തിന്റെ ആഘോഷ ലഹരിയിലാണ്. മുൻ കാലങ്ങളേക്കാൾ ഓണക്കാലത്തിന് മാറ്റങ്ങൾ സംഭവിച്ചു. സ്ത്രീകൾക്ക് വേണ്ടി ഒരു ഓണക്കാലമുണ്ടായിരുന്നു എന്നു പറഞ്ഞാൽ ഇന്നത്തെ തലമുറ വിശ്വസിക്കുമോ എന്നറിയില്ല. വടക്കൻ കേരളത്തിലായിരുന്നു ഇത് കൂടുതലും ആഘോഷിച്ചിരുന്നത്.
തിരുവോണം മുതലാണ് സ്ത്രീകളുടെ ഓണത്തിന് തുടക്കമിടുന്നത്. തിരുവോണം മുതൽ പൂരുരുട്ടാതി വരെ നാല് ദിവസങ്ങളിലായിരുന്നു കേരളത്തിലെ സ്ത്രീകൾ ആർത്തുല്ലസിക്കുന്ന പൊന്നോണം. തുമ്പി തുള്ളലും ഓണപ്പാട്ടും ചുട്ടികളിയുമൊക്കെയായി സ്ത്രീകൾ ആഘോഷമാക്കിയിരുന്ന ഒരു ഓണക്കാലമായിരുന്നു അത്.
ആ ഓണക്കാലം നിറമുള്ള ഓർമകളായി ഇന്നും പലരുടേയും മനസിലുണ്ട്. സത്രീകളുടെ ഓണത്തിന് നേതൃത്വം നൽകിയിരുന്നത് നാട്ടിലെ സ്ത്രീ കൂട്ടായ്മകളായിരുന്നു. ഇന്നത്തെ പോലെ കുടുംബശ്രീകളോ, സാമൂഹ്യ സംഘടനകളോ അന്ന് ഉണ്ടായിരുന്നില്ല. ഒരോ മേഖലയിലേയും തറവാടുകൾ കേന്ദ്രീകരിച്ചായിരുന്നു ആേേഘാഷം. തീണ്ടലും തൊടലും നിലനിന്നിരുന്ന കാലത്തുപോലും തീണ്ടൽ കൽപിച്ച് അകറ്റി നിർത്തിയിരുന്ന സ്ത്രീകൾക്കും തൊടിയിൽ ഓണാഘോഷങ്ങൾക്ക് സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
മാവേലിയുടെ വരവിനെ സ്ത്രീകൾ അവരുടെ കാഴ്ചപ്പാടിൽ വിലയിരുത്തുന്ന ഓണപ്പാട്ടുകളാണ് ഇതിനോടനുബന്ധിച്ച് പ്രചാരത്തിലുള്ളത്. ഇവയിൽ പലതും എഴുതിവച്ചിട്ടില്ല. എന്നാൽ ഈ പാട്ടുകൾ മലബാറിലെ പഴമക്കാരുടെ മനസിൽ ഇപ്പോഴുമുണ്ട്.
പെണ്ണോണം ഒരിക്കൽകൂടി വന്നിരുന്നുവെങ്കിൽ പുതിയ തലമുറ ആഗ്രഹിച്ച് തുടങ്ങിയിട്ടുണ്ട്. സ്ത്രീ കൂട്ടായ്മകൾ സജീവമായ കാലത്ത് മികച്ച രീതിയിൽ പുനരവതരിപ്പിക്കാവുന്നതാണ് പെണ്ണോണം. അതിന്റെ സാധ്യതകൾ വിദൂരമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here