സമൂഹമാധ്യമങ്ങളിലൂടെ മാത്രം പ്രതികരിക്കാതെ നേതാക്കൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണമെന്ന് സോണിയ

നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ മാത്രം പ്രതികരിക്കുന്ന ശീലം ഒഴിവാക്കി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദേശം. സംഘടനാ തലത്തിൽ തകർച്ചയിലായ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ നേതാക്കൾ താഴെ തട്ടിൽ ഇറങ്ങി പ്രവർത്തിക്കണമെന്നാണ് സോണിയ ആവശ്യപ്പെട്ടത്. പാർട്ടിയുടെ നയങ്ങളും പരിപാടികളും ജനങ്ങളിലെത്തിക്കാൻ മുഴുവൻ സമയ പ്രവർത്തകരെ സംയോജകരെന്ന പേരിൽ സജ്ജമാക്കാനും ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനമായി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനിറങ്ങാനും അംഗത്വ വിതരണത്തിന്റെ ഭാഗമായി നേതാക്കൾ ഭവന സന്ദർശനം നടത്താനും നിർദേശമുണ്ട്.
ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാന തലസ്ഥാനങ്ങളിൽ പദയാത്ര സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. പദയാത്രയിൽ ദേശീയ അധ്യക്ഷയടക്കം എല്ലാ നേതാക്കളും പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ 25 വരെയുള്ള ദിവസങ്ങളിലാണ് രാജ്യവ്യാപക സമര പരിപാടി സംഘടിപ്പിക്കുക. ഒക്ടോബർ മാസത്തിൽ അംഗത്വ വിതരണം ആരംഭിക്കാനും നേതാക്കൾ അവരവരുടെ പ്രദേശങ്ങളിൽ ഭവന സന്ദർശനം നടത്താനും യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.
Read Also; ഉത്തർപ്രദേശിന്റെ മുഴുവൻ ചുമതലയും പ്രിയങ്കയെ ഏൽപ്പിക്കാനൊരുങ്ങി കോൺഗ്രസ്
കോൺഗ്രസ് ആശയങ്ങളും പരിപാടികളും ജനങ്ങളിലെത്തിക്കുന്നതിന് അഞ്ച് ജില്ലകൾക്ക് മൂന്ന് സംയോജകരെ നിയോഗിക്കാനും അവർക്ക് പരിശീലനം നൽകാനും യോഗത്തിൽ തീരുമാനിച്ചു. ദളിത്, ന്യൂനപക്ഷ, വനിത പ്രാതിനിധ്യം ഉറപ്പ് വരുത്തിക്കൊണ്ടാകും മുഴുവൻ സമയ പ്രവർത്തകരെ നിയോഗിക്കുക. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്ന നിർദേശം ചർച്ച ചെയ്യാനായി നാളെ മുഖ്യമന്ത്രിമാരുടെ യോഗവും സോണിയാ ഗാന്ധി വിളിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here