ഗൃഹാതുരത നിറഞ്ഞ ഓർമകൾ; 60 വയസ് പൂർത്തിയാക്കി ‘ദൂരദർശൻ’

ഒരു ജനതയുടെ ആസ്വാദക മനസിലേക്ക് ഇത്രയധികം ചാനലുകൾ കടന്നുവരാതിരുന്ന കാലം. സ്വീകരണ മുറികളിൽ നിറഞ്ഞു നിന്നത് ദൂരദർശനായിരുന്നു. ദൂരദർശൻ ജൈത്രയാത്ര തുടങ്ങിയിട്ട് അറുപത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 1959 സെപ്തംബർ 15നാണ് ദൂരദർശൻ ചാനൽ പ്രവർത്തനം ആരംഭിച്ചത്.
ദൂരദർശൻ അറുപത് വയസ് പൂർത്തിയാക്കിയത് ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ ആഘോഷമാക്കി. ദൂരദർശന്റെ പഴയകാല ഓർമകൾ പങ്കുവച്ചുകൊണ്ടാണ് പലരും രംഗത്തെത്തിയത്. മാഹാഭാരതം, മാൽഗുഡി ഡേയ്‌സ് തുടങ്ങി ദൂരദർശന്റെ എക്കാലത്തേയും മികച്ച സീരിയലുകളുടെ പേരുകൾ വിവിധ ഹാഷ്ടാഗുകളിൽ പ്രത്യക്ഷപ്പെട്ടു.
ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച് 17 വർഷങ്ങൾക്ക് ശേഷമാണ് ദൂരദർശൻ കളർ സംപ്രേഷണം തുടങ്ങിയത്. ദൂരദർശന്റെ ദേശീയ പ്രക്ഷേപണം 1982ലാണ് ആരംഭിച്ചത്. 82 ലെ സ്വാതന്ത്ര്യദിന പരേഡും ഏഷ്യാഡും ദൂരദർശൻ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. രാമായണം, ഹം ലോഗ്, ഫൗജി പരമ്പരകളും രംഗോലി, ചിത്രഹാർ തുടങ്ങിയവ ദൂരദർശന്റെ ജനകീയ പരിപാടികളായി. ദൂരദർശൻ സംപ്രേഷണം ചെയ്യുന്ന സിനിമകൾ കാണാൻ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പുതിയ ചാനലുകളുടെ രംഗപ്രവേശനത്തോടെ ദൂരദർശന്റെ കാഴ്ചക്കാർ കുറഞ്ഞു. ഇത്രയധികം ചാനലുകൾക്കിടയിൽ ദൂരദർശൻ അറുപത് വർഷം പൂർത്തിയാക്കിയെന്ന് പറയുമ്പോൾ അതൊരു അദ്ഭുതം തന്നെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here