പ്രളയവും ഉരുൾപൊട്ടലും; കേന്ദ്രത്തോട് 2101 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ

പ്രളയവും ഉരുൾപൊട്ടലും മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് സംസ്ഥാനം കേന്ദ്രത്തോട് 2101 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ടു. നാശനഷ്ടങ്ങൾ വിലയിരുത്താൻ കൊച്ചിയിലെത്തിയ കേന്ദ്ര സംഘത്തിന് നിവേദനം സമർപ്പിച്ചു. അഞ്ചു ദിവസത്തെ സദർശനത്തിന് കേരളത്തിലെത്തിയ സംഘം ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നി ജില്ലകളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് പ്രളയത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ വിലയിരുത്താൻ കൊച്ചിയിലെത്തിയത്. സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ ഡോക്ടർ വി. വേണു കേന്ദ്ര മാനദണ്ഡ പ്രകാരം തയ്യാറാക്കിയ 2101.9 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച നിവേദനം കേന്ദ്ര സംഘത്തിന് സമർപ്പിച്ചു. 68 വർഷത്തിനിടയിൽ ആദ്യമായാണ് കേരളം ഇതുപോലെ തുടർച്ചയായ പ്രളയത്തെ നേരിടുന്നത് എന്ന് ദുരന്ത നിവാരണ അതോറിറ്റി കേന്ദ്ര സംഘത്തെ അറിയിച്ചു.
കവളപാറയിലെയും പുതുമലയിലെയും രണ്ട് വലിയ ഉരുൾപൊട്ടലിൽ 76 ജീവനുകളാണ് സംസ്ഥാനത്തിന് നഷ്ടമായത്. 31000 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. കേന്ദ്ര മാനദണ്ഡ പ്രകാരം 41 കോടി രൂപയുടെ നാശ നഷ്ട്ടം ഉണ്ടായിട്ടുണ്ട്. ജലസേചന മേഘലയിൽ 116കോടിയുടെനഷ്ടവും വൈദ്യുത മേഘലയിൽ 103 കോടി രൂപയുടെ നഷ്ടവും, പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും 205കോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിൽ പറയുന്നു. അടിയന്തിര സഹായമായി 316 കോടി രൂപയും, ക്യാമ്പുകളുടെയും മറ്റും നടത്തിപ്പിന് 265 കോടി രൂപയും, വീടുകളുടെ നാശനഷ്ടത്തിന് 748 കോടി രൂപയും ആവശ്യപ്പെട്ടു. അഞ്ചു ദിവസത്തെ സന്ദർശനത്തിന് എത്തിയ കേന്ദ്ര സംഘം പ്രളയവും ഉരുൾപൊട്ടലും നാശം വിതച്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ സദർശനം നടത്തും. തുടർന്ന് ഈ മാസം 20 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി, റവന്യൂ ദുരന്ത നിവാരണ വകുപ്പ് മന്ത്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here