പീഡനക്കേസിൽ ബിജെപി നേതാവ് ചിന്മയാനന്ദ് അറസ്റ്റിൽ

നിയമ വിദ്യാർത്ഥിനിയുടെ ബലാത്സംഗ പരാതിയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് അറസ്റ്റിൽ. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക സംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് പരാതിക്കാരിയായ പെൺകുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ചിന്മയാനന്ദിനെ വൈദ്യപരിശോധനകൾക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് ചിന്മയാനന്ദ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
താൻ ആത്മഹത്യ ചെയ്താലെങ്കിലും ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചായിരുന്നു പെൺകുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാനോ ബലാത്സംഗ കുറ്റം ചുമത്താനോ പൊലീസ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും പെൺകുട്ടി ചോദിച്ചിരുന്നു. സിആർപിസി 164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റുണ്ടായില്ലെന്ന് പെൺകുട്ടി ആരോപിച്ചു. ചിന്മയാനന്ദനെതിരെ 43 ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് വിദ്യാർത്ഥിനി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഷാജഹാൻപൂരിലെ സുഖ് ദേവാനന്ദ് കോളേജിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റാണ് ചിന്മയാന്ദ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here