കള്ളപ്പണക്കേസ്; ഡികെ ശിവകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഈമാസം ഇരുപത്തിയഞ്ചിന് കോടതി വിധി പറയും
കള്ളപ്പണക്കേസിൽ കർണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി റോസ് അവന്യു കോടതി ഈമാസം ഇരുപത്തിയഞ്ചിന് വിധി പറയും. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഭീഷണി ഉയർത്തുന്ന കുറ്റകൃത്യമാണ് ശിവകുമാർ നടത്തിയതെന്ന് ആരോപിച്ചു.
എന്നാൽ, എൻഫോഴ്‌സ്‌മെന്റിന്റെ വാദങ്ങളെ ഡികെ ശിവകുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി തള്ളി.ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായതിനെ തുടർന്ന് വിധിഈ മാസം ഇരുപത്തിയഞ്ചിലേക്ക് മാറ്റുകയായിരുന്നു.
ആദായനികുതി വകുപ്പിന്റെ നിർദേശത്തെ തുടർന്ന് 2018 സെപ്തംബറിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റ് ഡികെ ശിവകുമാറിനെതിരെ കേസെടുക്കുന്നത്. ഡിസംബറിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ശിവകുമാറിന് സമൻസ് അയച്ചിരുന്നു. എന്നാൽ, ഇത് ചോദ്യം ചെയ്തുകൊണ്ട് ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി സമൻസ് തള്ളി. ഗുജറാത്തിൽ നിന്നുള്ള 44 കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിൽ താമസിപ്പിച്ച് സംരക്ഷിച്ചതിനു പിന്നാലെ ആയിരുന്നു ശിവകുമാറിനെതിരെയുള്ള ആദായനികുതി വകുപ്പിന്റെ നടപടി കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച് പണം പിടിച്ചുവെന്നതാണ് കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here